തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരെന്ന് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. പ്രതികള്‍ ആരെന്ന് പുറത്തുവിട്ടാല്‍ കോണ്‍ഗ്രസ് അല്ലെന്ന് വ്യക്‌തമാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു.
ഇപി ജയരാജന്റെ ബുദ്ധിയിലാണ് ആക്രമണമെന്ന ആശയം തോന്നിയത്. രാഹുല്‍ ഗാന്ധി യാത്രയുടെ നല്ല അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍. മുഖ്യമന്ത്രിക്ക് പലതിനും മറുപടി പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും കെ സുധാകരന്‍ പറഞ്ഞു. എംപി ഓഫിസ് അക്രമത്തില്‍ പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്നും കെ സുധാകരന്‍ ആരോപിച്ചു.
എന്നാല്‍ കെ സുധാകരന്റെ ആരോപണത്തെ പൂര്‍ണമായി തള്ളിക്കൊണ്ടായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. എകെജി സെന്ററിന് നേരെ നടന്ന ബോംബേറ് കെപിസിസി അധ്യക്ഷനായ കെ സുധാകരന്റെ അറിവോടെയാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഡിസിസി ഓഫിസിൽ ബോംബ് നിർമിച്ച വ്യക്‌തിയാണ് കെപിസിസി അധ്യക്ഷനെന്നും സ്‌ഥാനം കിട്ടിയപ്പോൾ സുധാകരന്‍ ബോംബ് രാഷ്‌ട്രീയം തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും എംവി ജയരാജന്‍ പറഞ്ഞു.
കെ സുധാകരന് വട്ട് തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇക്കാര്യം കോണ്‍ഗ്രസില്‍ കുറച്ച് നേതാക്കള്‍ക്ക് മാത്രമേ അറിയൂ. രാഹുല്‍ ഗാന്ധിയെ ഇഡി വേട്ടയാടിയപ്പോള്‍ തോട്ടിന്റെ കരയില്‍ പോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു.
തീക്കളി തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് എംവി ജയരാജന്‍ പറഞ്ഞു. ജനങ്ങളെ അണിനിരത്തി നേരിടും. സംയമനം ബലഹീനതയായി കാണരുത്. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Most Read: രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്; അമര്‍ത്യാ സെന്‍