ഇരിട്ടി: മൽസ്യവണ്ടിയിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ മദ്യവുമായി രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കിളിയന്തറയിലെ കാക്കപൊയിൽ ഹൗസിൽ കെഎസ് ശരത്ത്(31), കോടിയേരി കോപ്പാലം സ്വദേശി കേളോത്ത് ഹൗസിൽ ധർമ്മേഷ് (42) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്നും 162 ലിറ്റർ മദ്യമാണ് പോലീസ് പിടികൂടിയത്.
കേരളത്തിൽ നിന്നും കർണാടകയിലേക്ക് മൽസ്യവുമായി പോയി തിരികെ വരുന്നതിനിടെയാണ് ഇവർ വാഹനത്തിൽ മദ്യം കടത്തിയത്. ഇരിട്ടിയിലെ കൂട്ടുപുഴയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ പിടികൂടിയത്. വാഹനത്തിലെ കാലിയായ മൽസ്യ ട്രേകൾക്കടിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
രണ്ടാഴ്‌ചക്കിടയിൽ ഇത് നാലാം തവണയാണ് അതിർത്തി കടന്ന് എത്തിയ കർണാടക മദ്യം പിടികൂടുന്നത്. കർണാടകയിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങളിലൂടെ മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസും എക്‌സൈസും പരിശോധന ശക്‌തമാക്കിയിരുന്നു.
നേരത്തെ ഇരിട്ടി പോലീസ് മൂന്ന് തവണയും എക്‌സൈസ് ഒരു തവണയും ചരക്ക് വാഹനങ്ങളിൽ നിന്നും മദ്യം പിടികൂടിയിരുന്നു.
ഇരിട്ടി എസ്ഐമാരായ അബ്ബാസലി, നജ്‌മ, റെജി സക്കറിയ, സിവിൽ പോലീസ് ഓഫിസർമാരായ ഷൗക്കത്തലി, റഷീദ്, സൗമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടായിരിക്കുമെന്ന് ഇരിട്ടി സിഐ എംബി രാജേഷ് അറിയിച്ചു.
Malabar News: മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങൾ; അവശ്യസാധന കടകൾ തുറക്കില്ല