തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവൽസര ആഘോഷം കുപ്പിയിലാക്കി സംസ്‌ഥാനം. ഇന്നലെ (ഞായറാഴ്‌ച) മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് സംസ്‌ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം ഇത് 93.33 കോടിയായിരുന്നു. ഒരു കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ ഉണ്ടായത്.
പുതുവൽസര തലേന്ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്. 1.02 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. എറണാകുളം രവിപുരത്ത് 77.06 ലക്ഷം രൂപയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുടയിൽ 76.06 ലക്ഷം, കൊല്ലം ആശ്രാമം 73 ലക്ഷം, പയ്യന്നൂർ 71 ലക്ഷം രൂപയുടെ മദ്യവും വിറ്റു.
ഇത്തവണത്തെ ക്രിസ്‌മസിനും റെക്കോർഡ് മദ്യ വിൽപ്പനയാണ് കേരളത്തിൽ നടന്നത്. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പടെ മൊത്തം 230.47 കോടി രൂപയുടെ മദ്യമാണ് സംസ്‌ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം 210.35 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റത്.
ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം 154.77 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റത്. ക്രിസ്‌മസ് തലേന്നായ ഞായറാഴ്‌ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടിയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ക്രിസ്‌മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 22 മുതൽ 31 വരെ ബെവ്‌കോ വിറ്റത് 543.13 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷമിത് 516.26 കോടിയായിരുന്നു.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്