തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദം ചർച്ച ചെയ്യാൻ എന്‍സിപി ഇന്ന് യോഗം ചേരും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട് ഇന്ന് സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. എകെ ശശീന്ദ്രനെ കുടുക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന. എന്‍സിപി സംസ്‌ഥാന നിര്‍വാഹക സമിതിയംഗം ജി പത്‌മാകരനെതിരെയുള്ള പീഡന പരാതി തീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്നാണ് എകെ ശശീന്ദ്രനെതിരെ ഉയർന്ന ആരോപണം.
പാര്‍ട്ടി വിഷയമാണെന്ന് തെറ്റിദ്ധരിച്ചാണ് കുണ്ടറയിലെ പീഡന ആരോപണമുയര്‍ത്തിയ യുവതിയുടെ പിതാവിനെ ഫോണ്‍ വിളിച്ചതെന്നായിരുന്നു എകെ ശശീന്ദ്രന്റെ വാദം. പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ താൻ പിൻമാറിയെന്നും ശശീന്ദ്രൻ പറഞ്ഞു. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല എന്നും ശശീന്ദ്രൻ വിശദീകരിച്ചിരുന്നു.
വിഷയത്തിൽ ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ പിസി ചാക്കോ പറഞ്ഞത്. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ രാജി വെക്കേണ്ടതുള്ളു എന്നാണ് പിസി ചാക്കോ വ്യക്‌തമാക്കിയത്. കേസിൽ ജി പത്‌മാകരനെയും കൊല്ലം ജില്ലാ പ്രസിഡണ്ട് എൻ രാജീവിനെയും എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
Read also: വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് നാളെ മുതൽ വിതരണം മുടങ്ങിയേക്കും