ആലുവ: കുട്ടമശേരിയിൽ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചുവീണ ഏഴ് വയസുകാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ച നെടുമ്പാശേരി സ്വദേശി ഷാനും കസ്‌റ്റഡിയിലാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കുട്ടിയെ ഇടിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഷാനിന്റെ മൊഴി.
ഇടപ്പള്ളി സ്വദേശിനിയുടെ ഉടമസ്‌ഥതയിലുള്ള കാറാണ് കുട്ടിയെ ഇടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് ഉടമ വ്യക്‌തമാക്കി. ഇവരുടെ ബന്ധുവായ ഷാൻ ആണ് വണ്ടി ഓടിച്ചതെന്നും ഉടമ പറഞ്ഞു. പിന്നാലെയാണ് പോലീസ് ഷാനിനെ കസ്‌റ്റഡിയിൽ എടുത്തത്.
വാഴക്കുളം മാറമ്പിള്ളി പ്രേം നിവാസിൽ പ്രീൽജിത്തിന്റെ മകൻ നിഷികാന്ത് പി നായർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കുട്ടമശേരി ആനിക്കാട് കവലയിലാണ് സംഭവം. ആലുവയിൽ നിന്ന് മാറമ്പിള്ളിയിലേക്ക് പിതാവിനൊപ്പം ഓട്ടോയിൽ പോകുകയായിരുന്നു. ഇതിനിടെ കുട്ടി ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു.
പിന്നാലെ കുട്ടി എഴുന്നേറ്റിരുന്നെങ്കിലും എതിരെ വന്ന കാർ വന്നു ഇടിക്കുകയായിരുന്നു. കുട്ടിയെ ആദ്യം സമീപത്തെ ക്ളിനിക്കിൽ പ്രവേശിപ്പിച്ചു. പിന്നീട് ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. ഇടിച്ച കാർ നിർത്താതെ പോയി. ഇതോടെയാണ് ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അപകടത്തെ കുറിച്ച് ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ ആശുപത്രി അധികൃതർ വിവരം അറിയിച്ചിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്‌ഥൻ കുട്ടിയുടെ ബന്ധുക്കളെ വിളിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ഉദ്യോഗസ്‌ഥന് കൈമാറിയിട്ടും അടുത്ത ദിവസം രാവിലെ സ്‌റ്റേഷനിലെത്തി പരാതി നൽകാനാണ് പോലീസ് പറഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു.
പോലീസിന്റെ അലംഭാവം വാർത്തയായതോടെ ഇന്നലെ രാത്രി പത്ത് മണിയോടെ ആശുപത്രിയിലെത്തി പോലീസ് കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ കാർ കണ്ടെത്തിയത്. പിന്നാലെ കാർ ഓടിച്ച ആളെയും കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!