തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ താക്കീത് ചെയ്‌ത് നിയമസഭാ സ്‌പീക്കർ എംബി രാജേഷും തിരുത്ത് നൽകി മുഖ്യമന്ത്രിയും. നിയമസഭയിലെ ചോദ്യങ്ങൾക്ക് അവ്യക്‌തമായ മറുപടികൾ ആവർത്തിച്ച് നൽകിയതിനെ തുടർന്നാണ് രേഖാമൂലം താക്കീത് നൽകിയത്. ഇത്തരത്തിലുള്ള ശൈലിയിൽ മറുപടി നൽകരുതെന്ന് സ്‌പീക്കർ നിർദ്ദേശം നൽകി.
ഇപ്പോഴും പുകമറിക്കുള്ളിൽ കഴിയുന്ന പിപിഇ കിറ്റ് അഴിമതി അന്വേഷണം ഇനിയും എങ്ങുമെത്തിയിട്ടില്ല. കോവിഡ് രൂക്ഷമായ കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ പിപിഇകിറ്റ് പർച്ചേസിലടക്കം ഉണ്ടായ വൻ ക്രമക്കേടുകൾ മാദ്ധ്യമങ്ങൾ പുറത്തുകൊണ്ട് വന്നിരുന്നു. ഇതേ സംബന്ധിച്ചായിരുന്നു പ്രതിപക്ഷ ചോദ്യം.
ഈ വിഷയത്തിൽ ഉന്നയിച്ച വ്യത്യസ്‌ത ചോദ്യങ്ങൾക്ക് ആരോഗ്യമന്തി നൽകിയ ഒരേ മറുപടിയാണ് പ്രശ്‌നത്തിൽ കലാശിച്ചത്. മറുപടി മനഃപൂർവം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാൻ ഉള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ചാണ് പ്രതിപക്ഷത്തിന്റെ എപി അനിൽ കുമാർ സ്‌പീക്കർക്ക് പരാതി നല്‍കിയത്. ഈ പരാതിയിലാണ് സ്‌പീക്കറുടെ കർശന ഇടപെടൽ ഉണ്ടായത്. തുടർന്ന്, ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന സ്‌പീക്കറുടെ നിര്‍ദേശം നിയമസഭ സെക്രട്ടേറിയറ്റ് മന്ത്രിയെ രേഖാമൂലം അറിയിച്ചു.
പേവിഷ വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി വ്യക്‌തമായ മറുപടി നല്‍കാതിരുന്നപ്പോൾ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. പേവിഷബാധ മൂലമുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്‌ച്ചക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്‌സിനെകുറിച്ച് പഠിക്കാനും വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്.
Most Read: സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ്; കൊച്ചിയുടെ വികസനത്തെ ബാധിക്കും