ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി മൂന്ന് ദിവസത്തെ ജമ്മു കശ്‌മീർ സന്ദർശനത്തിനായി ഇന്ന് ശ്രീനഗറിൽ എത്തും. സന്ദർശന ദിവസങ്ങളിൽ സുരക്ഷാ- വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും പ്രധാനമായും അമിത് ഷാ പങ്കെടുക്കുക.
ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ സന്ദർശനത്തിന് എത്തുന്നത്. ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംയുക്‌ത സേന ജമ്മു കശ്‌മീരിൽ ഒരുക്കിയിരിക്കുന്നത്. മന്ത്രിയുടെ സന്ദര്‍ശന കാലയളവില്‍ ഭീകരവാദികള്‍ വ്യാപകമായ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
കശ്‌മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്‌തമാക്കിയിരുന്നു. ഗുപ്‌കർ റോഡിലെ രാജ്‌ഭവനിലാണ് മൂന്ന് ദിവസവും ആഭ്യന്തരമന്ത്രി താമസിക്കുക. ഇതിന്റെ ഭാഗമായി രാജ്‌ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് സംയുക്‌ത സേന. മന്ത്രി സന്ദർശനം നടത്തുന്ന ജവഹർ നഗറും ശക്‌തമായ സുരക്ഷാ വലയത്തിലാണ്. കൂടുതൽ അർധസൈനിക സേനയെ മേഖലയിൽ വിന്യസിച്ചു. ഷാർപ്പ് ഷൂട്ടർമാരെയും സ്‌നൈപ്പർമാരെയും നിയോഗിച്ചതിന് പുറമേ ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും എർപ്പെടുത്തി.
കശ്‌മീരിൽ ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള സാധാരണക്കാർ ഭീകരവാദികളാൽ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. കഴിഞ്ഞ ആഴ്‌ചകളിൽ പതിനൊന്നോളം സാധാരണക്കാരാണ് ഇവിടെ ഭീകരാക്രമണത്തിന് ഇരയായത്. സന്ദർശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് ശ്രീനഗറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആഭ്യന്തരമന്ത്രി ഉൽഘാടനം ചെയ്യും. ശേഷം കശ്‌മീരിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തും. ജമ്മു കശ്‌മീരിലെ സുരക്ഷാ സാഹചര്യങ്ങളുടെ വിലയിരുത്തലാണ് സന്ദർശന കാലത്തെ സുപ്രധാന ഔദ്യോഗിക പരിപാടി. വിവിധ തലങ്ങളിലെ ഉദ്യോഗസ്‌ഥരുമായും ആഭ്യന്തര മന്ത്രി സാഹചര്യങ്ങൾ വിലയിരുത്തും.
Also Read: ലഹരികേസ്; എൻസിബി ആരോപണം നിഷേധിച്ച് നടി അനന്യ പാണ്ഡെ