ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കൂടുതൽ അർദ്ധസൈനികരെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡെൽഹി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്‌തവ, ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്‌ടർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന യോഗത്തിൽ കൂടുതൽ അർധസൈനികരെ ഡെൽഹിയിൽ വിന്യസിക്കാൻ അമിത് ഷാ ഉത്തരവിട്ടു. പ്രതിഷേധക്കാർ കൂടുതലുള്ള സെൻസിറ്റീവ് സ്‌ഥലങ്ങളിലും പ്രദേശങ്ങളിലും കൂടുതൽ അർദ്ധസൈനികരെ വിന്യസിക്കും.
ഡെൽഹിയിൽ ക്രമസമാധാനം എത്രയും വേഗം പുനഃസ്‌ഥാപിക്കണമെന്ന് അമിത് ഷാ ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി. ഇതിനായി സിആർപിഎഫിന്റെ 10 കമ്പനികളും മറ്റ് അർദ്ധസൈനിക വിഭാഗങ്ങളുടെ അഞ്ച് കമ്പനികളും ഡെൽഹിയിലേക്ക് പുറപ്പെട്ടു.
അതേസമയം, കർഷകരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 18 ഡെൽഹി പോലീസ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാ പോലീസുകാരെയും എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്.
Also Read: കർഷകരോട് അതിർത്തിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി