ന്യൂഡെല്‍ഹി : രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡെല്‍ഹിയില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിന് പിന്നാലെ കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിസംബര്‍ 3 ആം തീയതി ചര്‍ച്ചക്ക് തയ്യാറാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്‌തമാക്കിയത്. എന്നാല്‍ ഡിസംബര്‍ 3 ആം തീയതിക്ക് മുന്‍പ് വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ കര്‍ഷകര്‍ ഉന്നയിക്കുന്ന ആശങ്കകളും, ആവശ്യങ്ങളും പരിഗണിക്കാന്‍ തയ്യാറാണെന്നും അമിത് ഷാ വ്യക്‌തമാക്കി.
ഡെല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ച് അനുവദിച്ചിരിക്കുന്ന സ്‌ഥലങ്ങളില്‍ മാത്രമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്തുള്ള ജന്തര്‍മന്ദിര്‍, രാംലീല മൈതാനം എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കിയ പോലീസ് ബുറാഡിയില്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകരില്‍ ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും ബുറാഡിയിലേക്ക് പോകാതെ ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം ശക്‌തമാക്കുകയാണ്. ജന്തര്‍മന്ദിറും, രാംലീല മൈതാനവുമാണ് അവര്‍ ലക്ഷ്യം വെക്കുന്നത്.
ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ ഇപ്പോഴും തുടരുന്ന കര്‍ഷകര്‍ അവിടെ നിന്നുകൊണ്ട് തന്നെ പ്രതിഷേധം തുടരാനുള്ള തീരുമാനത്തിലാണ്. അതേസമയം തന്നെ കര്‍ഷകരുടെ പ്രക്ഷോഭം അനുവദിച്ചിരിക്കുന്ന സ്‌ഥലങ്ങളില്‍ നിന്നും നീങ്ങുകയാണെങ്കില്‍ ശക്‌തമായി പ്രതിരോധിക്കാന്‍ പോലീസും ജാഗ്രതയിലാണ്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ച് ഇപ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ അനിശ്‌ചിതകാല സമരമായി മാറിയിരിക്കുകയാണ്.
Read also : ചൈനക്കെതിരെ പുതിയ നീക്കം; പാങ്കോങ് തടാക പ്രദേശത്ത് മറൈൻ കമാൻഡോകളെ വിന്യസിച്ച് ഇന്ത്യ