കൊച്ചി: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ എഎംഎംഎ തീരുമാനം. ഇന്ന് ചേർന്ന എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. ബിനീഷ് കോടിയേരിയെ പുറത്താക്കണം എന്ന ആവശ്യമാണ് യോഗത്തില്‍ വനിതാ അംഗങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉയര്‍ന്നു. നടന്‍ സിദ്ദിഖ് സസ്‌പെന്‍ഷന്‍ എന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. പക്ഷെ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനാണ് സംഘടന ഒടുവിൽ തീരുമാനിച്ചത്. സംഘടനയില്‍ 2009 മുതല്‍ ആജീവനാന്ത അംഗത്വമാണ് ബിനീഷ് കോടിയേരിക്കുളളത്.
അതേസമയം, എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച പാർവതി തിരുവോത്തിന്റെ രാജി സംഘടന സ്വീകരിച്ചു. ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ അഭിമുഖത്തില്‍ ഇടവേള ബാബു പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു പാര്‍വതി രാജിക്കത്ത് നല്‍കിയത്.
2018ല്‍ സുഹൃത്തുക്കള്‍ എഎംഎംഎയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത്, തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്‌റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. പക്ഷെ ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ താന്‍ ഉപേക്ഷിക്കുന്നതായും രാജി പ്രഖാപിച്ചുകൊണ്ട് താരം പറഞ്ഞിരുന്നു.
Related News: ബിനീഷ് കോടിയേരിയെ പുറത്താക്കണം; എഎംഎംഎ യോഗത്തില്‍ അംഗങ്ങള്‍