കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. 500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുതെന്നും കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ല നമ്മളെന്ന കാര്യം കണക്കിലെടുക്കുമ്പോൾ ഇത് വളരെ തെറ്റായ നടപടിയാണെന്നും പാർവതി ട്വീറ്റ് ചെയ്‌തു.
കോവിഡ് പ്രതിരോധത്തിനായി സംസ്‌ഥാന സർക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും നല്ലതാണ്. അതിപ്പോഴും സർക്കാർ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്. അതുപോലെ തന്നെ സമ്മതിച്ച് തരാൻ കഴിയാത്തതും. സത്യപ്രതിജ്‌ഞക്ക് 500 പേർ അത്ര കൂടുതലല്ലെന്ന് കണക്കാക്കരുത്. കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ല നമ്മളെന്ന കാര്യം കണക്കിലെടുക്കുമ്പോൾ ഇത് വളരെ തെറ്റായ നടപടിയാണ്. പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താൻ അവസരം ഉണ്ടാകുമ്പോൾ, പാർവതി വിമർശിച്ചു.
വിർച്വൽ സത്യപ്രതിജ്‌ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോൾ വേണ്ടത്. പൊതുയോഗം ഒഴിവാക്കി വിർച്വൽ ചടങ്ങ് നടത്തണമെന്ന് ഞാൻ ഈ സമയം മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്, പാർവതി ട്വിറ്ററിൽ കുറിച്ചു.
സത്യപ്രതിജ്‌ഞ മെയ് 20ന് മൂന്നര മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അറിയിച്ചത്. ക്ഷണിക്കപ്പെട്ട 500 പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതി ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 50,000 പേരെ ഉൾകൊള്ളാൻ സാധിക്കുന്ന സെൻട്രൽ സ്‌റ്റേഡിയത്തിൽ 500 പേരെ ഉൾപ്പെടുത്തി ചടങ്ങ് നടത്തുന്നതിൽ പ്രശ്‌നമൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
Read also: സത്യപ്രതിജ്‌ഞാ ചടങ്ങ്; കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി