തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ പരാതി. ഡെമോക്രാറ്റിക് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് ജോർജ് സെബാസ്‌റ്റ്യനും, അഭിഭാഷകനായ അനിൽ തോമസുമാണ് പരാതി സമർപ്പിച്ചത്. ചടങ്ങ് നടത്തുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും, കോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനും സീനിയര്‍ ജഡ്‌ജിക്കും ഇവർ പരാതി നൽകിയത്.
കോവിഡ് സാഹചര്യത്തില്‍ 700ൽ കൂടുതൽ ആളുകളെ വരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്‌ഞ നടത്താനാണ് സർക്കാർ നീക്കമെന്ന് പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാർ പറയുന്നു. മെയ് 20ആം തീയതിയാണ് തിരുവനന്തപുരത്ത് വച്ച് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്നത്.
നിലവിൽ തിരുവനന്തപുരത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 500ഓളം പേർ ഉൾക്കൊള്ളുന്ന തരത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്താൻ ഒരുങ്ങുന്നത്. ഇതിനെതിരേ നിരവധി ആളുകളാണ് ഇപ്പോൾ രംഗത്ത് വരുന്നത്.
Read also : കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി മറിഞ്ഞു; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം