മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ മെഡിക്കൽ കോളേജിന് മുൻപിലുള്ള ബസ്‌റ്റോപ്പിൽ വിശക്കുന്നവർക്ക് വയറുനിറച്ചുണ്ണാൻ ‘അമൃത് ലഞ്ച് ബോക്‌സ്‘ സ്‌ഥാപിച്ച് വേറിട്ട സാമൂഹിക പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് രാജീവ് യൂത്ത് ഫൗണ്ടേഷൻ. വിവിധ ജില്ലകളിലായി 77 ലഞ്ച് ബോക്‌സുകൾ വരുന്ന മൂന്നുമാസംകൊണ്ട് സ്‌ഥാപിക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 77ആം സ്‌മരണ ദിവസത്തിലാണ് മഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ പട്ടിണിമാറ്റാൻ ‘അമൃത് ലഞ്ച് ബോക്‌സ്‘ സ്‌ഥാപിച്ച് മാതൃക തീർക്കുന്നത്. ‘വിവിധ കേന്ദ്രങ്ങളിലായി 77 ലഞ്ച് ബോക്‌സുകൾ സ്‌ഥാപിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്‘ –ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ പറഞ്ഞു.
‘5 കൊല്ലം, ദിവസവും 100ലധികം അത്യാവശ്യക്കാർക്ക് അന്നമൂട്ടാൻ രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തിച്ചിരുന്നു. 2016ൽ ആരംഭിച്ച ‘അമൃത് പട്ടിണിയില്ലാത്ത മഞ്ചേരി‘ എന്ന പദ്ധതിവഴിയാണ് ഈ ദൗത്യം ഞങ്ങൾ നിറവേറ്റിയിരുന്നത്. രണ്ടുനേരവും അർഹതപ്പെട്ടവരുടെ വീടുകളിൽ ഭക്ഷണമെത്തിച്ചിരുന്ന ഈ പദ്ധതി ഒരു ദിവസം പോലും മുടങ്ങാതെ നടപ്പിലാക്കിയിരുന്നു.’
‘കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ വീടുകളിൽ ഭക്ഷണമെത്തിക്കുന്ന പരിപാടി, പലകാരണങ്ങൾ കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടർന്ന് ഞങ്ങൾ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വിതരണവും നടത്തിയിരുന്നു‘ –റഷീദ് പറമ്പൻ മലബാർ ന്യൂസിനോട് പറഞ്ഞു.
‘അമൃത് ലഞ്ച് ബോക്‌സ്‘ വഴി ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ഭക്ഷണം ആവശ്യമുള്ള ആർക്കും വിവിധ സ്‌ഥലങ്ങളിൽ സ്‌ഥാപിക്കുന്ന ലഞ്ച് ബോക്‌സിൽ നിന്നും ഭക്ഷണം എടുത്ത് കൊണ്ട് പോയി കഴിക്കാം. ഈ പദ്ധതിയുമായി ആർക്കും സഹകരിക്കാൻ കഴിയും. ഒരു ഭക്ഷണം സ്‌പോൺസർ ചെയ്യാൻ 30 രൂപ മാത്രം ചിലവാക്കിയാൽ മതി. വിശപ്പിന്റെ വേദനക്ക് കഴിയുന്ന രീതിയിൽ പരിഹാരം കാണാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സഹകരിക്കാൻ കഴിയുന്നവരെല്ലാം സ്‌പോൺസർമാരായി വരണം; റഷീദ് പറമ്പൻ അഭ്യർഥിച്ചു.
രാജീവ് യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പദ്ധതിയുടെ ഉൽഘാടനം അഡ്വ. യുഎ ലത്തീഫ് എംഎൽഎ നിർവഹിച്ചു. അഡ്വ. പ്രേമാരാജീവ്, രാജൻ പരുത്തിപ്പറ്റ, അഡ്വ. വിപി വിപിൻ നാഥ്, അത്തിമണ്ണിൽ ബാപ്പുട്ടി, നാണിപ്പ മംഗലശ്ശേരി, കെ യൂസഫ്, പി ഷംസുദ്ദീൻ, ജോസഫ് ഡേവിഡ്, ജാഫർ മുള്ളംപാറ, ഫാസിൽ പറമ്പൻ, അക്‌തർ സാലിഹ്, അബി മേലാക്കം, നാസർ ബഷീർ, ഷിബിൻ മുഹമ്മദ്, ഹസ്‌കർ പിലാക്കൽ, മണി കിഴക്കേക്കുന്ന് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Most Read: ഇന്ത്യൻ ഉദ്യോഗസ്‌ഥർ സുരക്ഷിതർ; ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ