ഭോപാല്‍: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസ് ആയിരിക്കുമെന്നും രാഹുൽ ഗാന്ധി മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ജൻ ആക്രോശ്’ റാലിയില്‍ വ്യക്‌തമാക്കി.
രാജ്യത്ത് എത്ര ദലിതരും പിന്നാക്കക്കാരും ഗോത്ര വർഗക്കാരുമുണ്ടെന്ന് ചോദിച്ചപ്പോൾ ആർക്കും അതിന് ഉത്തരമില്ലെന്നും ഇതിന് പരിഹാരമുണ്ടാക്കുകയാണ് ആദ്യം ചെയ്യുകയെന്നും രാഹുൽ പറഞ്ഞു. ജാതി സെന്‍സസ് നടത്തുന്നതിലൂടെ രാജ്യത്തിന്റെ എക്‌സ്‌റേ, എംആര്‍ഐ പരിശോധനകള്‍ നടത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു.
പ്രധാന വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധതിരിക്കുകയെന്ന ജോലിയാണ് കേന്ദ്രസർക്കാർ ആർഎസ്‌എസിന് നല്‍കിയിട്ടുള്ളതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മിലാണ്. അതിന്റെ ഒരുഭാഗത്ത് കോണ്‍ഗ്രസും മറ്റൊരു ഭാഗത്ത് ആർഎസ്‌എസും ബിജെപിയുമാണ്. ഒരുവശത്ത് ഗാന്ധിജിയും മറ്റൊരു വശത്ത് ഗോഡ്‌സേയും. വിദ്വേഷത്തിനും അക്രമണത്തിനും അഹങ്കാരത്തിനുമെതിരെ പോരാടുന്നത് സ്‌നേഹവും ബഹുമാനവും സാഹോദര്യവുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ കർഷകർക്ക് അവരുടെ വിളകൾക്ക് ന്യായമായ വില നൽകാൻ ബിജെപി സർക്കാർ തയ്യാറാകുന്നില്ലെന്ന് രാഹുൽ പറഞ്ഞു. ഛത്തീസ് ഗഡിലെ കർഷകരോട് അവരുടെ നെല്ലിന് എന്ത് വില കിട്ടുന്നുണ്ടെന്ന് ചോദിച്ചു നോക്കൂ. തങ്ങൾ വാഗ്‌ദാനം ചെയ്‌ത കാര്യങ്ങൾ നിറവേറ്റിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർ നികുതി കൊടുക്കേണ്ടിവരുന്നത്. മധ്യപ്രദേശിലെ 18 വർഷത്തെ ബിജെപി ഭരണത്തിൽ 18,000 കർഷകരാണ് ജീവനൊടുക്കിയത്. രാജ്യത്ത് അഴിമതിയുടെ കേന്ദ്രബിന്ദുവായി മധ്യപ്രദേശ് മാറിയെന്നും രാഹുൽ ആരോപിച്ചു.
ബിജെപി ഭരണത്തിന് കീഴില്‍ മധ്യപ്രദേശ് ഇന്ത്യയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമായെന്ന് ഭാരത് ജോഡോ യാത്രക്കിടെ ആളുകള്‍ തന്നോട് പറഞ്ഞു. ഉച്ച ഭക്ഷണത്തിന്റെയും വിദ്യാര്‍ഥികള്‍ക്കുള്ള യണിഫോമിന്റേയും പണം ബിജെപി അടിച്ചുമാറ്റി. ഒരു കോടി യുവാക്കളെയാണ് വ്യാപം അഴിമതി ബാധിച്ചത്. പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ ചോര്‍ത്തപ്പെടുകയും എംബിബിഎസ് സീറ്റുകള്‍ വില്‍ക്കപ്പെടുകയും ചെയ്യുന്നു.
‘സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ഏതെങ്കിലും സ്‌ഥാപനങ്ങള്‍ക്കോ ഒന്നോ രണ്ടോ വലിയ വ്യവസായികള്‍ക്കോ വേണ്ടിയല്ല. പാര്‍ലമെന്റില്‍ ഞാന്‍ അദാനിയുമായി ബന്ധപ്പെട്ട വിഷയമുയര്‍ത്തിയപ്പോള്‍, അദ്ദേഹത്തെ രക്ഷിക്കാന്‍ ബിജെപി എന്റെ ലോക്‌സഭാംഗത്വം റദ്ദാക്കി’, രാഹുല്‍ കുറ്റപ്പെടുത്തി.
സെപ്‌റ്റംബർ 19നാണ് ‘ജൻ ആക്രോശ്’ യാത്ര ആരംഭിച്ചത്. മധ്യപ്രദേശിനെ ഏഴ് മേഖലകളായി തിരിച്ച് ആരംഭിച്ച യാത്ര സംസ്‌ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലുമായി 11,400 കിലോമീറ്റർ സഞ്ചരിക്കും. ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
BUSINESS | 145 ശതമാനം അധിക വരുമാനവുമായി കൊച്ചി മെട്രോ