കൊച്ചി: സാമ്പത്തിക വളർച്ചയിൽ വൻ കുതിപ്പുമായി കൊച്ചി മെട്രോ. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 145 ശതമാനം അധിക വരുമാനം നേടിയാണ് മെട്രോ കുതിക്കുന്നത്. ആദ്യമായാണ് പ്രവർത്തന ലാഭത്തിൽ കൊച്ചി മെട്രോ എത്തുന്നത്. 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കൊടിയിലേക്കാണ് മെട്രോയുടെ വരുമാനം വർധിച്ചത്.
5.35 കോടിയാണ് ഇത്തവണത്തെ പ്രവർത്തന ലാഭം. ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന ചിലവും വരവും ആസ്‌പദമാക്കിയാണ് പ്രവർത്തനലാഭം കണക്കാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടമാണ് ആദ്യമായി പ്രവർത്തന ലാഭത്തിലെത്താൻ കെഎംആർഎല്ലിനെ സഹായിച്ചത്. കോവിഡിന് ശേഷം 2021 ജൂലൈയിൽ മെട്രോയിലെ പ്രതിമാസ യാത്രക്കാരുടെ എണ്ണം 12,000 മാത്രമായിരുന്നു.
എന്നാൽ, 2022 സെപ്‌റ്റംബറിൽ 75,000ലേക്കും ഈ വർഷം ജനുവരിയിൽ 80,000ത്തിലേക്കും യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു. ഇപ്പോൾ പ്രതിമാസം ഒരു ലക്ഷത്തിലധികം യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2020-21 കാലത്ത് 12.90 കോടി രൂപയായിരുന്നു ടിക്കറ്റ് നിരക്കിൽ നിന്നുള്ള വരുമാനം. 2022-23 സാമ്പത്തിക വർഷത്തിൽ അത് 48.5 ശതമാനം വളർന്ന് 75.49 കോടിയിലെത്തി.
പരസ്യങ്ങളിൽ നിന്നും മറ്റു പരിപാടികളിൽ നിന്നുമുള്ള ടിക്കറ്റിതര വരുമാനം മുൻവർഷത്തെ 41.42 കോടി രൂപയിൽ നിന്ന് 2022-23 വർഷത്തിൽ 58.55 കോടി രൂപയായി ഉയർന്നതായും കെഎംആർഎൽ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കുറഞ്ഞ കാലയളവിൽ ഓപ്പറേഷണൽ പ്രോഫിറ്റ് എന്ന നേട്ടം തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
വിദ്യാർഥികൾക്കും സ്‌ഥിരം യാത്രികർക്കുമായുള്ള വിവിധ സ്‌കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിങ് മെഷീനുകൾ സ്‌ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ക്യാമ്പയിനുകളും വിജയം കണ്ടു. യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയത് വലിയ ഗുണം ചെയ്‌തെന്നും ലോക്‌നാഥ് ബെഹ്റ കൂട്ടിച്ചേർത്തു
Most Read| കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു ഇന്ത്യ