കൊച്ചി: ഇന്ന് മഹാശിവരാത്രി. ആലുവ മണപ്പുറത്ത് ശിവരാത്രി മഹോൽസവത്തിനായി ഭക്‌തർ എത്തിത്തുടങ്ങി. കോവിഡ് ഇടവേളയ്‌ക്ക് ശേഷം എത്തുന്ന ശിവരാത്രി ആയതുകൊണ്ട്, തിരക്ക് കണക്കിലെടുത്ത് ബലി ദർപ്പണത്തിനായി ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് തുടങ്ങുന്ന ബലിദർപ്പണ ചടങ്ങുകൾ നാളെ രാവിലെ വരെ നീളും.
ഒരേസമയം 2000 പേർക്ക് ബലി ഇടാനുള്ള സൗകര്യങ്ങളാണ് മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സജ്‌ജമാക്കിയിട്ടുള്ളത്. ആലുവ നഗരസഭ, പോലീസ്, അഗ്‌നിരക്ഷാ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്‌തജന തിരക്ക് ഇത്തവണ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ശിവരാത്രിയോട് അനുബന്ധിച്ചു കെഎസ്ആർടിസിയും കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും പ്രത്യേക സർവീസുകൾ നടത്തും. ആലുവ മണപ്പുറത്ത് ബലിദർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദം ആകുന്നതിനാണ് കൊച്ചി മെട്രോ ഇന്നും നാളെയും സർവീസ് ദീർഘിപ്പിക്കുന്നത്. ഇന്ന് രാത്രി പത്തരയ്‌ക്ക് ശേഷം 30 മിനിറ്റ് ഇടവേളകളിൽ ആയിരിക്കും സർവീസ്. നാളെ പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കും.
ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്‌ക്ക് 1200 പോലീസുകാരെ വിന്യസിക്കും. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി 210 പ്രത്യേക സർവീസുകൾ നടത്തും. സ്വകാര്യ ബസുകൾക്ക് സ്‌പെഷ്യൽ പെർമിറ്റും നൽകും. അതേസമയം, ശിവരാത്രി മഹോൽസവം പ്രമാണിച്ചു ആലുവയിൽ രണ്ടു ദിവസം മദ്യ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ ആറ് മുതൽ നാളെ ഉച്ചക്ക് രണ്ടുവരെ ബിയർ ആൻഡ് വൈൻ പാർലർ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
കുംഭമാസത്തിലെ കൃഷ്‌ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരുട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്‌മ ക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം എന്നിവിടങ്ങളിലാണ് ശിവരാത്രി മഹോൽസവം വിപുലമായി ആഘോഷിക്കുന്നത്.
Most Read: ‘ക്യാമറ ഘടിപ്പിക്കാൻ സാവകാശം വേണം, ഇല്ലെങ്കിൽ സർവീസ് നിർത്തും’; ബസുടമകൾ രംഗത്ത്