ന്യൂ ഡെൽഹി: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ആന്ധ്രാപ്രദേശ്. യുപിയാണ് രണ്ടാം സ്ഥാനത്ത്, കേരളം 28-ാം സ്ഥാനത്താണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനാണ് പട്ടിക പുറത്തുവിട്ടത്. ഡിപ്പാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റെർണൽ ട്രെയിനിംഗ് (ഡിപിഐഐടി) ആണ് പഠനം നടത്തിയത്.
നിർമ്മാണത്തിനുള്ള അനുമതി, തൊഴിലാളികളുടെ ലഭ്യത, പാരിസ്ഥിതികാനുമതി, ഭൂമിയുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, ഏക ജാലക സംവിധാനം തുടങ്ങിയവ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന പുതിയ പട്ടികയിൽ മൂന്നാമതായി. ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. പന്ത്രണ്ടാം സ്ഥാനത്തായിരുന്നു കഴിഞ്ഞ തവണയെങ്കിൽ ഇക്കുറി രണ്ടാം സ്ഥാനത്തേക്ക് എത്താൻ അവർക്ക് കഴിഞ്ഞു.
ത്രിപുരയാണ് ഏറ്റവും അവസാനത്തെ സ്ഥാനത്ത്. മധ്യപ്രദേശ്(4), ജാർഖണ്ഡ് (5), ഛത്തീസ്‌ഗഡ്(6), ഹിമാചൽ പ്രദേശ് (7), രാജസ്ഥാൻ (8), ബംഗാൾ(9), ഗുജറാത്ത്(10) തുടങ്ങിയ സംസ്ഥാനങ്ങൾ റാങ്കിംഗിൽ കേരളത്തേക്കാൾ ഏറെ മുന്നിലാണ്.