ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രക്ഷോഭം നയിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം ഡെൽഹിയിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ച് അണ്ണാ ഹസാരെ. അതേസമയം ഡെൽഹി അതിർത്തിയിലെ കർഷക സമരം 34ആം ദിവസത്തിലേക്ക് കടന്നു. സിംഗുവിൽ നിന്നും ഡെൽഹിയിൽ നാളെ നടത്താൻ തീരുമാനിച്ചിരുന്ന കൂറ്റൻ ട്രാക്‌ടർ റാലി വ്യാഴാഴ്‌ചയിലേക്ക് മാറ്റി.
നാളെ വീണ്ടും കേന്ദ്ര സർക്കാർ കർഷകരെ ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത് ആറാമത്തെ തവണയാണ് കേന്ദ്രവും കർഷകരും തമ്മിൽ ചർച്ച നടക്കുന്നത്. നാളെ നടക്കുന്ന ചർച്ചയിലും കർഷക സംഘടനകൾ നിലപാടിൽ ഉറച്ചുനിൽക്കും. വരുംദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്‌തമാക്കും. ഇംഫാലിലും ഹൈദരാബാദിലും നാളെ കൂറ്റൻ കർഷക റാലികൾ സംഘടിപ്പിക്കുമെന്ന് കിസാൻ സംഘർഷ് സമിതി വ്യക്‌തമാക്കി.
അതേസമയം, ഡെൽഹിയിലെ പ്രക്ഷോഭ കേന്ദ്രങ്ങളിൽ കൊടുംശൈത്യം തുടരുകയാണ്. വരും ദിവസങ്ങളിൽ 2 ഡിഗ്രിക്ക് താഴെയാകും ഡെൽഹിയിലെ താപനിലയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: കാർഷിക നിയമം പിൻവലിക്കുക; പാറ്റ്നയിൽ ഗവർണറുടെ വസതിയിലേക്ക് മാർച്ച്