കൊച്ചി: വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തൽകാലത്തേക്ക് ഉത്തരവ് പാസാക്കുന്നില്ലെന്ന് കോടതി വ്യക്‌തമാക്കി. പാലക്കാട് സ്വദേശി സിപി പ്രമോദിന്റെ ഹരജിയിലാണ് രാജ്യത്തെ വാക്‌സിൻ നിർമാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.
ഒരേ വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്നത് വിവേചനമാണെന്ന് ഹരജിയിൽ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്‌സിന്റെ വില നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾക്ക് കോടതി നിർദേശം നൽകണമെന്നും ഹരജിയിലുണ്ട്. കേന്ദ്രത്തിന് ലഭിക്കുന്ന വിലക്ക് തന്നെ സംസ്‌ഥാനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കണമെന്നും വാക്‌സിൻ നിർമാണ കമ്പനികൾക്ക് വില നിർണയാവകാശം നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തെ വ്യത്യസ്‌ത വാക്‌സിൻ വിലയിൽ സുപ്രീം കോടതി നിർണായക ഇടപെടൽ നടത്തി. വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉൽപാദകരുടെ നടപടിയിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഓക്‌സിജന്റെയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ കൈമാറാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി.
വാക്‌സിന്റെ വിലനിർണയം സംബന്ധിച്ച നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രഗ്‌സ് കൺട്രോളർ ആക്‌ട്, പേറ്റന്റ് ആക്‌ട് എന്നിവയുടെ അടിസ്‌ഥാനത്തിൽ വാക്‌സിൻ വില നിർണയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ട്. ദേശീയ ദുരന്തമായി കോവിഡ് മഹാമാരി മാറുമ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ എപ്പോൾ ഇടപെടുമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു. രാജ്യത്തിന് എത്ര വാക്‌സിൻ ആവശ്യമായി വരുമെന്ന് വ്യക്‌തമാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
Read also: പ്രാണവായു ഇല്ലാതെ തലസ്‌ഥാനം; ഗാന്ധി ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം