ബെംഗളൂരു: ശമ്പള തർക്കത്തെ തുടർന്ന് തൊഴിലാളികൾ അടിച്ചുതകർത്ത കോലാറിലെ ഐ ഫോൺ നിർമാണ കമ്പനിയായ വിസ്‌ട്രോണിന് കനത്ത നഷ്‌ടമുണ്ടായതായി അധികൃതർ. ഏകദേശം 437 കോടി രൂപയോളം നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്. കമ്പനിയുടെ ഗ്ളാസുകളും വാഹനങ്ങളും തകർന്നതിനൊപ്പം നൂറ് കണക്കിന് ഐ ഫോണുകളും മോഷ്‌ടിക്കപ്പെട്ടു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങൾക്കും നാശനഷ്‌ടം സംഭവിച്ചതായി അധികൃതർ വ്യക്‌തമാക്കി. ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പിനും പോലീസിനും കമ്പനി പരാതി നൽകി.
അതേസമയം, തൊഴിലാളി സംഘർഷത്തെ തുടർന്ന് പിടിയിലായവരുടെ എണ്ണം 152 ആയി. ഇവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണെന്ന് നരസിപുര പോലീസ് അറിയിച്ചു. ശമ്പളക്കുടിശ്ശിക മൂന്നുദിവസത്തിനുള്ളിൽ വിതരണംചെയ്യാൻ കമ്പനിയോട് വ്യവസായമന്ത്രി ജഗദീഷ് ഷെട്ടാർ നിർദ്ദേശിച്ചു. അക്രമികൾക്കെതിരേ ശക്‌തമായ നടപടി വേണമെന്ന് ബി.ജെ.പി.യും കോൺഗ്രസും ആവശ്യപ്പെട്ടു.
ശനിയാഴ്‌ച രാവിലെ 6 മണിയോടെയാണ് നരസിപുര ഇൻഡസ്‌ട്രിയൽ ഏരിയയിലെ വിസ്‌ട്രോണിൽ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും അനധികൃതമായി കൂടുതൽസമയം ജോലിചെയ്യേണ്ടിവരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തുടർന്ന് അക്രമം അഴിച്ചുവിട്ട തൊഴിലാളികൾ കമ്പനിയുടെ ഗ്ളാസുകളും വാഹനങ്ങളും ഉൾപ്പടെ തല്ലിത്തകർത്തു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധം പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെയാണ് നിയന്ത്രണ വിധേയമായത്. സംഘർഷത്തെ തുടർന്ന് കമ്പനിയിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി.
വിസ്‌ട്രോണിലെ സംഭവത്തിൽ ആപ്പിൾ ഇൻകോർപറേറ്റും അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐഫോണുകൾ നിർമിക്കാൻ ആപ്പിൾ കരാർ നൽകിയ കമ്പനിയാണ് വിസ്ട്രോൺ. ഇത്തരം കമ്പനികളെ നിയോഗിക്കുമ്പോൾ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ ആപ്പിൾ മുന്നോട്ടുവെക്കാറുണ്ട്. വിസ്ട്രോണിൽ ഇത്തരത്തിലുള്ള ഏതെങ്കിലും നിബന്ധനാ ലംഘനമുണ്ടായോ എന്ന് പരിശോധിക്കും. ഇന്ത്യയിൽ ഐഫോൺ 7, രണ്ടാംതലമുറ ഐഫോൺ എസ്ഇ തുടങ്ങിയവയാണ് വിസ്‌ട്രോൺ നിർമിക്കുന്നത്.
Also Read: എസ്‌വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’