കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയ സംഭവത്തിൽ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റേത് ഏകാധിപത്യ നടപടികളാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അതിനാലാണ് പ്രമേയം ചർച്ച ചെയ്യുക പോലും ചെയ്യാതെ തള്ളിയതെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധം പോലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബിപി പ്രദീപ് കുമാർ, ഭാരവാഹികളായ കാർത്തികേയൻ പെരിയ, ഇസ്‌മായിൽ ചിത്താരി, മാത്യു ബദിയടുക്ക, രതീഷ് ഇരിയ, സന്തോഷ് ക്രസ്‌റ്റ, മഹേഷ് കെകെ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഇവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പോലീസ് ബലമായി തടയുകയും പിടിച്ചുമാറ്റുകയുമായിരുന്നു. നിയമനത്തിനെതിരെ ശക്‌തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും കോടതിയിൽ നിയമപരമായി പോരാടുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബിപി പ്രദീപ് കുമാർ വ്യക്‌തമാക്കി.
Also Read: ഗൗരി ലങ്കേഷ് വധം; കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്