കണ്ണൂർ: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മൊറാഴ, ഉളിക്കല്‍ എഫ്‌എച്ച്സികൾ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ചടങ്ങുകൾ നടന്നത്. സംസ്‌ഥാനത്തെ ചികിൽസാ സംവിധാനം ശക്‌തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഇഛാശക്‌തിയുടെ ഭാഗമാണ് ഇന്നത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് വീടിനടുത്ത് തന്നെ ചികിൽസയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്താന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ കഴിയുമെന്നത് ഇതിനകം തെളിഞ്ഞതാണ്. ആരോഗ്യമേഖലയില്‍ സമഗ്രമായ മുന്നേറ്റം വിജയകരമായി നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയായി ആര്‍ദ്രം മാറി. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുക, പിഎച്ച്‌സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം നല്ല രീതിയില്‍ പ്രാവർത്തികമാക്കാൻ കഴിഞ്ഞു.
മൊറാഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍ ആണ് നിര്‍വഹിച്ചത്. എന്‍ എച്ച് എം അനുവദിച്ച 29.2 ലക്ഷം രൂപയും, എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 22 ലക്ഷം രൂപയുമടക്കം ആകെ 51.3 ലക്ഷം രൂപ ചെലവഴിച്ചാണ് മൊറാഴ ഫിഷറീസ് കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തന സജ്‌ജമാക്കിയത്.
രണ്ട് അസിസ്‌റ്റന്റ് സര്‍ജന്‍, ഒരു സ്‌റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്‌തികകള്‍ പുതുതായി കേന്ദ്രത്തില്‍ അനുവദിച്ചിട്ടുണ്ട്. ഒരു ലാബ് ടെക്‌നീഷന്‍, ഫാര്‍മസിസ്‌റ്റ് തസ്‌തികകളില്‍ നഗരസഭയും നിയമനം നടത്തി. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ ഒപി സേവനവും, എട്ട് മുതല്‍ ആറ് വരെ ലാബ് സേവനം ഇവിടെ ലഭ്യമാണ്.
ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഉളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരുടെ തസ്‌തികകള്‍ സൃഷ്‌ടിച്ചു. ഇതോടെ രണ്ട് അസിസ്‌റ്റന്റ് സര്‍ജന്‍, തദേശ സ്വയംഭരണ സമിതിയുടെ കീഴില്‍ ഒരു ഡോക്‌ടർ , മൂന്ന് സ്‌റ്റാഫ് നഴ്‌സ്, രണ്ട് ഫാര്‍മസിസ്‌റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ നിലയില്‍ ആശുപത്രി പ്രവര്‍ത്തനത്തിനായി ജീവനക്കാരുടെ എണ്ണം ഉയര്‍ത്തപ്പെട്ടു.
Also Read: ഉദ്യോഗാർഥികളുടെ സമരം; ഉടൻ ചർച്ച വേണമെന്ന് സർക്കാരിന് സിപിഎം നിർദേശം