ഹൈദരാബാദ്: ജമ്മു കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെടുകയും നാട്ടുകാർ മരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യ പാകിസ്‌ഥാനുമായി ട്വന്റി-ട്വന്റി കളിക്കാൻ പോവുകയാണോയെന്ന് മജ്‌ലിസ് പാർട്ടി തലവൻ അസദുദ്ദിൻ ഒവൈസി.
‘നമ്മുടെ സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീരിൽ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവൻവെച്ച് പാകിസ്‌ഥാൻ ട്വന്റി ട്വന്റി കളിക്കുകയാണ്. കശ്‌മീരിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടിരിക്കെ പാകിസ്‌ഥാനുമായി ഒക്‌ടോബർ 24ന് ക്രിക്കറ്റ് കളിക്കാൻ പോവുകയാണോ?’ ഹൈദരാബാദിൽ നടന്ന പരിപാടിയിൽ അദ്ദേഹം ചോദിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ് കശ്‌മീരിൽ പൗരൻമാരെ ലക്ഷ്യമിട്ട് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾക്കു കാരണം. ബിഹാറിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ കൊല്ലപ്പെടുന്നു. ചിലരെ മാത്രം ലക്ഷ്യമിട്ടുള്ള കൊല നടക്കുന്നു. ഇന്റലിജൻസ് ബ്യൂറോയും അമിത് ഷായും ഇവിടെ എന്താണ് ചെയ്യുന്നത് ? ഇതെല്ലാം കേന്ദ്രത്തിന്റെ പരാജയമാണ്; അദ്ദേഹം പറഞ്ഞു.
ഒക്‌ടോബർ 24ന് ദുബായിലാണ് ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള ടി-20 മൽസരം നടക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പ് മാറ്റിവച്ചിരുന്നു. മുൻ നിശ്‌ചയിച്ച പ്രകാരം ഈ വർഷത്തെ ലോകകപ്പ് യുഎഇയിൽ വച്ച് നടത്താനായിരുന്നു ഐസിസിയുടെ തീരുമാനം.
Read Also: കനത്ത മഴയ്‌ക്ക് ശമനം, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; ആശ്വാസം