കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയതായി കസ്‌റ്റംസ്. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്നാണ് കസ്‌റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഇയാള്‍ ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വര്‍ണ അപഹരണത്തിനും ചുക്കാന്‍ പിടിച്ചതായാണ് പ്രാഥമിക വിവരം.
കൊടി സുനിയുടെ സംഘം അര്‍ജുന്‍ ആയങ്കിയ്‌ക്ക് സംരക്ഷണം കൊടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. അര്‍ജുന്‍ ആയങ്കി സ്വര്‍ണം വാങ്ങാന്‍ നല്‍കിയ പണത്തില്‍ കൊടി സുനിക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍, എസ്‌കോര്‍ട്ട് സംഘങ്ങള്‍, തട്ടിയെടുക്കുന്ന സംഘങ്ങള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സംഘങ്ങളാണ് ഈ രംഗത്തുള്ളതെന്നാണ് റിപ്പോർട്.
അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിലേക്ക് എത്തിയത് കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്താണ്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വര്‍ണം എത്തിക്കാന്‍ തുടങ്ങിയത്. ഇത്തരം സംഘങ്ങള്‍ക്ക് പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നാണ് വിളിപ്പേരെന്നും വിവരം.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയും അല്ലാതെയുമുള്ള ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തിന് പങ്കുള്ളതായുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസിന്റെ നീക്കം.
Most Read: പോലീസ് സംരക്ഷണം വേണം; സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ