കൊച്ചി: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ. ബലപ്രയോഗത്തിലൂടെ കോൺവന്റിൽ നിന്നും ഇറക്കി വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. കോൺവന്റിനുള്ളിൽ തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്നും മദർ സുപ്പീരിയറെ തടയണമെന്നും സിസ്‌റ്റർ ലൂസി ഹരജിയിൽ ആവശ്യപ്പെടുന്നു.
സിസ്‌റ്റർ ലൂസി കളപ്പുരയെ കോൺവന്റിൽ നിന്നും പുറത്താക്കാൻ വത്തിക്കാൻ തീരുമാനം വന്നതോടെയാണ് നീക്കം. സിസ്‌റ്റർ ലൂസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ സഭാ കോടതി ശരിവച്ചിരുന്നു. 2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്‌താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.
തുടർന്ന് പുറത്താക്കിയ നടപടി പിൻവലിക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് സിസ്‌റ്റർ ലൂസി വത്തിക്കാൻ സഭാ കോടതിയെ സമീപിച്ചത്. എന്നാൽ ഈ അപ്പീൽ സഭാ കോടതി തള്ളുകയും സിസ്‌റ്റർ ലൂസിയെ കോൺവന്റിൽ നിന്നും പുറത്താക്കാൻ തീരുമാനിക്കുകയും ആയിരുന്നു.