കൊച്ചി: കോണ്‍വെന്റിനകത്ത് സിസ്‌റ്റർ ലൂസി കളപ്പുരക്ക് പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. കോണ്‍വെന്റില്‍ നിന്ന് മാറുന്നതാണ് നല്ലതെന്നു പറഞ്ഞ കോടതി മാറുന്ന പക്ഷം എവിടെയും സംരക്ഷണം ലഭിക്കുമെന്നും വ്യക്‌തമാക്കി. കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിന് എതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്‌റ്റർ ലൂസി കളപ്പുര സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ മറുപടി. കേസ് വിധി പറയാന്‍ മറ്റിവെച്ചു.
എന്നാല്‍ തനിക്ക് കോണ്‍വെന്റ് അല്ലാതെ മറ്റൊരു താമസസ്‌ഥലമില്ലെന്ന് സിസ്‌റ്റർ ലൂസി കളപ്പുര പറഞ്ഞു. കേസില്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ സമയം തരണമെന്ന് സിസ്‌റ്റർ ലൂസി കളപ്പുര കോടതിയോട് ആവശ്യപ്പെട്ടു. സിസ്‌റ്റർ ലൂസി തന്നെയായിരുന്നു തന്റെ ഭാഗം വാദിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു കന്യാസ്‌ത്രീ ഹൈക്കോടതിയില്‍ സ്വന്തമായി കേസ് വാദിക്കുന്നത്.
അതേസമയം, തന്നെ പുറത്തേക്ക് വലിച്ചെറിയാനാണ് കോടതിയുടെയും തീരുമാനമെങ്കില്‍ തന്റെ സന്യാസം കൂടിയായിരിക്കും തെരുവിലേക്ക് വലിച്ചെറിയപ്പെടുകയെന്ന് സിസ്‌റ്റർ ലൂസി കളപ്പുര മാദ്ധ്യമങ്ങളോട് പറഞ്ഞു.
മഠത്തിന് പുറത്തു പോകുകയാണെങ്കില്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്നോട് പുറത്തുപോകാന്‍ പറഞ്ഞാല്‍ ഞാന്‍ എങ്ങോട്ടുപോകാനാണ്? എന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ എന്റെ സന്യാസവും കൂടി തെരുവിലേക്ക് വലിച്ചെറിയപ്പെടും. ഈ സമൂഹത്തില്‍ ഒരു സ്‌ത്രീക്ക് ഒറ്റക്ക് അന്തസോടെ ജീവിക്കാന്‍ എന്ത് സാഹചര്യമാണുള്ളത്. ബിഷപ് ഫ്രാങ്കോയെ പോലെ എത്ര ലൈംഗിക വീരൻമാർ മഠത്തിനുള്ളില്‍ കയറി നിരങ്ങിയാലും ഇനി എന്നെപ്പോലെ നീതിക്കുവേണ്ടി ശബ്‌ദമുയര്‍ത്താന്‍ മഠത്തിനുള്ളില്‍ ഏതെങ്കിലും സിസ്‌റ്റർ തയ്യാറാകുമോ? വേറെയാരും മുന്നോട്ടുവരാത്തതിനാലാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ട ആ സിസ്‌റ്റർക്ക് വേണ്ടി ഞാന്‍ ശബ്‌ദമുയര്‍ത്തിയത്. അതിന്റെ പേരിലാണ് ഞാനിപ്പോള്‍ പുറത്താക്കപ്പെടുന്നത്. കോടതിയും എന്നോട് അങ്ങനെ പുറത്തുപോകാനാണ് പറയുന്നതെങ്കില്‍ ഇവിടെ എന്നെപ്പോലെയുള്ളവര്‍ക്ക് ജീവിച്ചിരിക്കാന്‍ സാധിക്കുമോ?”- സിസ്‌റ്റർ ലൂസി കളപ്പുര ചോദിച്ചു.
കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിന് എതിരെ പോലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്‌കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ ഹാജരാവേണ്ടിയിരുന്ന മുതിർന്ന അഭിഭാഷകന്‍ വക്കാലത്ത് ഒഴിയുകയായിരുന്നു. പിന്നീട് പല അഭിഭാഷകരെയും ബന്ധപ്പെട്ടെങ്കിലും ആരും ഹാജരാവാന്‍ തയ്യാറായില്ല. തുടര്‍ന്ന് സിസ്‌റ്റർ ലൂസി കളപ്പുര തന്നെ സ്വന്തമായി കേസുവാദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Most Read: ലോക്ക്ഡൗണിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഇടപെടൽ തൃപ്‌തികരം; ഹൈക്കോടതി