ന്യൂഡെൽഹി: ചൈന, പാകിസ്‌ഥാൻ രാജ്യങ്ങളുമായി സംഘർഷം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം 5,000 കോടി രൂപയുടെ ‘അടിയന്തര വാങ്ങലുകൾ’ ഉൾപ്പടെ 18,000 കോടി രൂപയാണ് ഇന്ത്യൻ സൈന്യം ആയുധങ്ങൾ വാങ്ങാനായി ചെലവഴിച്ചതെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവനെ പറഞ്ഞു. ഇന്ത്യയുടെ 73ആം കരസേനാ ദിനത്തിൽ സൈനികരെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“അടിയന്തര, ഫാസ്‌റ്റ് ട്രാക്ക് സ്‌കീമിന് കീഴിൽ ആയുധങ്ങളും മറ്റ് വസ്‌തുക്കളും ഉൾപ്പെടുന്ന 38 ഡീലുകളിലായി 5,000 കോടി രൂപയുടെ മെറ്റീരിയൽ ഞങ്ങൾ വാങ്ങി. ഇതുകൂടാതെ 13,000 കോടി രൂപയുടെ കരാറുകൾക്ക് അന്തിമരൂപം നൽകി,”- ജനറൽ നരവനെ പറഞ്ഞു.
കഠിനമായ ശൈത്യകാലം നേരിടാൻ സൈനികർക്ക് ആവശ്യമായ വസ്‌തുക്കൾ അടിയന്തരമായി വാങ്ങുക മാത്രമല്ല കുടുംബങ്ങൾക്കുള്ള ക്ഷേമ നടപടികളും സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, ഇന്ത്യൻ സൈന്യത്തിന് മുന്നിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ഭീഷണികൾ ദിനം പ്രതി വർധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 2020ൽ പാകിസ്‌ഥാന്റെ ഭാഗത്തു നിന്നുണ്ടായത് 44 ശതമാനം അധികം വെടിനിർത്തൽ ലംഘനങ്ങളാണ്.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സജ്‌ജരായി പാക് അധീന കശ്‌മീരിലെ തീവ്രവാദ പരിശീലന ക്യാമ്പുകളിൽ ഇരിക്കുന്നത് നാനൂറോളം തീവ്രവാദികളാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് അവർ അർഹിക്കുന്ന മറുപടി തന്നെ നൽകാൻ സൈനികർക്ക് സാധിച്ചിട്ടുണ്ട്. ആ തിരിച്ചടിക്കിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ജീവത്യാഗങ്ങൾ ഒരിക്കലും വെറുതെയാവില്ല എന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘മറ്റൊരു ജാലിയൻവാലാബാഗ് സൃഷ്‌ടിക്കരുത്; കാർഷിക നിയമം പിൻവലിച്ച് തെറ്റ് തിരുത്തൂ’