തിരുവനന്തപുരം: രാജ്യസഭാ എംപി എഎ റഹിമിനെതിരെ കോടതിയുടെ അറസ്‌റ്റ് വാറണ്ട്. എസ്എഫ്ഐ നടത്തിയ സമരത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സ്‌റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയലക്ഷ്‌മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കോടതി നടപടി.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് അഭിനമോൾ രാജേന്ദ്രന്റെതാണ് ഉത്തരവ്. കേസ് പരിഗണിച്ചപ്പോൾ നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. റഹിം ഉൾപ്പടെ 12 പേരാണ് കേസിലെ പ്രതികൾ. മുൻ എസ്എഫ്ഐ പ്രവർത്തകർ എസ് അഷിദ, ആർ അമൽ, പ്രദിൻ സാജ് കൃഷ്‌ണ, അബു എസ് ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ എം, മിഥുൻ മധു, വിനേഷ് വിഎ, അപർണ ദത്തൻ, ബിഎസ് ശ്രീന എന്നിവരാണ് റഹിം ഒഴികെയുള്ള മറ്റ് പ്രതികൾ.
കേരളാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾക്കായുള്ള കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയലക്ഷ്‌മിക്കായിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങളിൽ 200ഓളം വിദ്യാർഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തിൽ പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നുമാണ് പോലീസ് കേസ്.
Read also: 1.87 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്