കൊച്ചി: വ്യാജ ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടൻ റിസബാവക്കെതിരെ അറസ്റ്റ് വാറന്റ്. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശിയായ സാദിഖിന്റെ പരാതിയിലാണ് കോടതിയുടെ നടപടി. 2014ൽ പണം വാങ്ങിയ ശേഷം തിരിച്ചു നൽകാതെ വ്യാജ ചെക്ക് നൽകി വഞ്ചിച്ചു എന്നാണ് കേസ്.
പരാതിക്കാരന്റെ മകനും റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നു, ഇതിന്റെ പേരിൽ സാദിഖിൽ നിന്നും നടൻ 11 ലക്ഷം രൂപ കടമായി വാങ്ങി. പണം തിരികെ നൽകാൻ പലപ്പോഴായി ആവശ്യപ്പെട്ടെങ്കിലും നീട്ടികൊണ്ട് പോവുകയായിരുന്നു. ഒടുവിൽ 2015 ജനുവരിയിൽ നൽകിയ ചെക്ക് ബാങ്കിൽ ഹാജരാക്കിയപ്പോൾ പണം ലഭിക്കാതെ മടങ്ങുകയായിരുന്നു.
ഇതിന് ശേഷം പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് മൂന്ന് വർഷത്തിലധികം നീണ്ടുനിന്ന കോടതി നടപടികൾക്ക് ശേഷം റിസബാവയ്ക്ക് എതിരെ കോടതി വിധി പുറപ്പെടുവിച്ചിരുന്നു, 3 മാസം തടവും പിഴയുമായിരുന്നു ശിക്ഷ. എന്നാൽ ഇതിനെതിരെ റിസബാവ റിവിഷൻ ഹർജി നൽകിയതോടെ കോടതി പണം തിരികെ നൽകാൻ 6 മാസം കൂടി കാലാവധി നീട്ടി നൽകി. ഈ സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സാദിഖിന് നൽകിയ ചെക്കിൽ റിസബാവ ഒപ്പ് മാറ്റിയിട്ടതായി കോടതി കണ്ടെത്തിയിരുന്നു. വിചാരണയിൽ ഒപ്പ് തന്റേതല്ലെന്ന് വാദമുയർത്താനായിരുന്നു അത്. എന്നാൽ കോടതി ഇദ്ദേഹത്തിന്റെ ഏതാനും ഒപ്പുകൾ കൂടി ശേഖരിച്ച് ഫോറൻസിക് പരിശോധക്ക് അയച്ചു. അതിന്റെ ഫലവും നടനെതിരെയായിരുന്നു.