ന്യൂഡെൽഹി: ഡെല്‍ഹി കലാപം റിപ്പോര്‍ട് ചെയ്‌തതിനെ തുടർന്ന് മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്ററി സമിതി. ശശി തരൂര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടിക്കെതിരെ റിപ്പോര്‍ട് സമര്‍പ്പിച്ചത്.
2020 മാര്‍ച്ച് ആറിനാണ് മീഡിയവണും ഏഷ്യാനെറ്റ് ന്യൂസും സംപ്രേഷണ വിലക്ക് നേരിട്ടത്. മതിയായ വിശദീകരണം നല്‍കാന്‍ ചാനലുകള്‍ക്ക് അവസരം നല്‍കാതെയാണ് ഇത്തരം ഉയര്‍ന്ന ശിക്ഷ നല്‍കിയതെന്നും സമിതി വിലയിരുത്തി. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടി പാര്‍ലമെന്റി സ്‌റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ചാനലുകള്‍ക്ക് എതിരായ നടപടിക്ക് വാര്‍ത്താവിതരണ മന്ത്രാലയം അനാവശ്യ തിടുക്കം കാട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേബിള്‍ ടിവി നിയമത്തില്‍ എന്താണ് രാജ്യദ്രോഹമെന്നത് കൃത്യമായ നിര്‍വചനമില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം സമ്മതിച്ചു. 2020 മാര്‍ച്ച് ആറിന് ഏഷ്യാനെറ്റ് ന്യൂസ് നിരുപധികം മാപ്പ് എഴുതി കൊടുത്തതിനെ തുടർന്ന് വിലക്ക് പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരു മാദ്ധ്യമ കമ്മീഷന്‍ രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പാനല്‍ ശുപാര്‍ശ അനുസരിച്ച് മാദ്ധ്യമ രംഗത്തെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിദഗ്ധര്‍ തുടങ്ങിയവരെ കമ്മീഷനില്‍ അംഗമാക്കണം. മാധ്യമങ്ങളെ ഭയരഹിതവും നീതിയുക്‌തവുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് കമ്മീഷന്‍ രൂപീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ടിൽ വ്യക്‌തമാക്കുന്നു.
Read also: സന്ദീപ് കൊലപാതകം; വ്യക്‌തി വൈരാഗ്യമെന്ന പോലീസ് വാദം തള്ളി സിപിഐഎം