ന്യൂഡെൽഹി: അസം-മിസോറാം അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗം ഇന്ന്. സംസ്‌ഥാനങ്ങളുടെ അതിർത്തിയിൽ ശനിയാഴ്‌ച വൈകിട്ട് ഉണ്ടായ അക്രമാസക്‌തമായ ഏറ്റുമുട്ടലിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. ഇവിടുത്തെ സ്‌ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഇരുവിഭാഗങ്ങളിലെയും അധികൃതർ അറിയിച്ചു.
സംഭവത്തിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെത്തി ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ വിശദീകരണം നൽകി. മിസോറാം മുഖ്യമന്ത്രി സോറംതങ്കയുമായി ഫോണിലൂടെ സംസാരിച്ചെന്നും അതിർത്തി പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനുള്ള സംയുക്‌ത ശ്രമങ്ങളെ പറ്റി ചർച്ച ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു. അന്തർ സംസ്‌ഥാന അതിർത്തിയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സോറംതങ്ക അസം മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
സ്‌ഥിതിഗതികൾ വിശദീകരിക്കാൻ മിസോറാം സർക്കാരും കേന്ദ്രത്തിൽ എത്തിയിരുന്നു. അക്രമത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾക്കും അതിക്രമങ്ങൾക്കും അസം സർക്കാരിന്റെ മേൽ കുറ്റം ആരോപിച്ചതായി മിസോറാം സംസ്‌ഥാന സർക്കാർ അറിയിച്ചു. സ്‌ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുമെന്ന് മിസോറാം ആഭ്യന്തര മന്ത്രി ലാൽചാംലിയാന അറിയിച്ചിരുന്നു. യോഗത്തിൽ രണ്ട് സംസ്‌ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അക്രമബാധിത പ്രദേശങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്‌ഥരെ മിസോറാമിലെ വൈറെങ്ടെ ഗ്രാമത്തിലും അസമിലെ ലൈലാപൂരിലുമാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം, മിസോറാമിലേക്ക് അവശ്യവസ്‌തുക്കൾ എത്തിക്കുന്ന ട്രക്കുകൾ ഉൾപ്പടെ നൂറ് കണക്കിന് വാഹനങ്ങൾ വൈറെങ്ടെ അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണ്.
Also Read: ഹത്രസ്; എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു
ശനിയാഴ്‌ച വൈകുന്നേരമാണ് അസം-മിസോറാം അതിർത്തിയിൽ സംഘർഷം ഉണ്ടായത്. അതിർത്തിയിൽ മിസോറാം സ്‌ഥാപിച്ച കോവിഡ് പരിശോധനാ കേന്ദ്രത്തിലാണ് തർക്കം ആരംഭിച്ചത്. അസം അധികൃതരുടെ അനുമതിയില്ലാതെ മിസോറാം അതിർത്തിയിലുള്ള വാഹനങ്ങളുടെയും ആളുകളുടെയും സാമ്പിൾ ശേഖരിക്കാൻ അസമിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. തുടർന്ന്, മിസോറാം ഭാഗത്ത് നിന്ന് സംഘമായി എത്തിയ ആളുകൾ അസമിലെ ലൈലാപൂരിലെത്തി ട്രക്ക് ഡ്രൈവർമാരെ ആക്രമിക്കുകയും 15 ലധികം ചെറിയ കടകളും വീടുകളും കത്തിക്കുകയും ചെയ്‌തതായി പ്രദേശവാസികൾ പറഞ്ഞു.
അയൽജില്ലകളായ കരിംഗഞ്ച്, റാത്തബാരി, പതർകണ്ഡി എന്നിവിടങ്ങളിലും മിസോറാം-അസം പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ത്രിപുര-മിസോറാം അതിർത്തിയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമ്മർദ്ദം വർധിച്ചു വരികയാണ്. ത്രിപുരയിലെ ഒരു തദ്ദേശീയ സംഘടന ഈ പ്രദേശത്ത് ക്ഷേത്രം നിർമിക്കാൻ പദ്ധതിയിടുന്നതിനാൽ മിസോറാമിലെ ഫുൾഡുങ്‌സി, സാംപുയി, സോമുവാങ്‌ലാങ് എന്നീ ഗ്രാമങ്ങളിൽ പൊതുസമ്മേളനങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Read Also: യു.പിയില്‍ യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ചെയ്‌തു