തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്‌ദ പരിശോധന ഇന്ന് നടക്കും. കാക്കനാടുള്ള ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിലാണ് പരിശോധന. രാവിലെ 11 മണിക്ക് കെ സുരേന്ദ്രന്‍ ശബ്‌ദ സാംപിളുകള്‍ നല്‍കാന്‍ എത്തുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസിലാണ് നടപടി.
കെ സുരേന്ദ്രന് പുറമെ കേസില്‍ ആരോപണങ്ങള്‍ ഉന്നയിച്ച ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴിക്കോടും ഇന്ന് ശബ്‌ദ പരിശോധനക്ക് ഹാജരാവും. കേസില്‍ കെ സുരേന്ദ്രന് നിര്‍ണായകമാണ് ഇന്നത്തെ പരിശോധന. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ശബ്‌ദ പരിശോധന.
തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. സികെ ജാനുവിന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയില്‍ വെച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ജെആര്‍പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്‌റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സികെ ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നുമായിരുന്നു പ്രസീതയുടെ പരാതി. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി ആയിരുന്ന കെ സുന്ദരക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്. കേസിൽ കെ സുരേന്ദ്രനെ കഴിഞ്ഞ മാസം ചോദ്യം ചെയ്‌തിരുന്നു. കാസർഗോഡ് ഗസ്‌റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
Most Read: ഹരിത മുൻ ഭാരവാഹികളുടെ പരാതി; വനിതാ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും