കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്‌ഥാന നേതാവ് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ മുസ്‌ലിം ലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ് എംസി കമറുദ്ദീന് തിരിച്ചടിയായത്.
മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ് ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്ന അഷ്റഫിനെ പരിഗണിക്കാനുള്ള കാരണങ്ങളിലൊന്ന്. പ്രാദേശിക വികാരം, തുളു കന്നഡ ഭാഷകളിലെ പ്രാവിണ്യം, യുവപ്രാതിനിധ്യം ഉറപ്പാക്കൽ, തുടങ്ങിയവയും അഷ്റഫിന് അനുകൂലമായ ഘടകങ്ങളാണ്.
2019ലെ ഉപതിരഞ്ഞെടുപ്പില്‍ എകെഎം അഷ്റഫിനെ മൽസരിപ്പിക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നു. എന്നാൽ ലീഗ് ജില്ലാ പ്രസിഡണ്ടായിരുന്ന എംസി കമറുദ്ദീനായി സംസ്‌ഥാന നേതാക്കൾ രംഗത്ത് വരികയും തുടർന്ന് കമറുദ്ദീൻ മൽസരിക്കുകയും ആയിരുന്നു.
എന്നാൽ ഇത്തവണ സംസ്‌ഥാന നേതാക്കളുടെ കൂടി പിന്തുണയോടെ സീറ്റ് ഉറപ്പാക്കിയിരിക്കുക ആണ് അഷ്റഫ്. 35 വർഷമായി ലീഗ് ജയിക്കുന്ന മഞ്ചേശ്വരത്ത്, ഈ പ്രാവശ്യവും വിജയം ലഭിക്കുമെന്ന ആത്‌മ വിശ്വാസത്തിലാണ് അഷ്റഫ്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ ജയിലിൽ പോകേണ്ടിവന്ന എംസി കമറുദ്ദീനെ വീണ്ടും മൽസരിപ്പിക്കേണ്ടെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കമറുദ്ദീൻ വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കെ സച്ചിദാനന്ദന്