തിരുവന്തപുരം: 2020ലെ കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരത്തിന് കവി കെ സച്ചിദാനന്ദൻ അർഹനായി. ഡോ. ദേശമംഗലം രാമകൃഷ്‌ണൻ ചെയർമാനായ കമ്മറ്റിയാണ് അവാർഡിനായി സച്ചിദാനന്ദനെ നിർദ്ദേശിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.
ജനാധിപത്യത്തിനും, മതസൗഹാർദത്തിനും, മാനവികതക്കും ഭീഷണിയുയരുന്ന ഘട്ടങ്ങളിലെല്ലാം സർഗാത്‌മകമായും അല്ലാതെയും ഉറച്ച സ്വരത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിഭയാണ് സച്ചിദാനന്ദൻ എന്ന് ഡോ. സിആർ പ്രസാദ്, ഡോ. എസ് നസീബ്, ഡോ. എസ് ഷിഫ എന്നിവർ കൂടി ഉൾപ്പെടുന്ന പുരസ്‌കാര നിർണ്ണയ കമ്മിറ്റി അഭിപ്രായപ്പെട്ടു. മറവിയുടെ കാലത്ത് മറന്നുവെച്ച വസ്‌തുക്കൾ അന്വേഷിക്കുന്ന, ഇരുട്ട് പരക്കാൻ തുടങ്ങുന്നു എന്നു തോന്നിയാൽ സൂര്യൻമാരെ ഉദിപ്പിക്കുന്ന മലയാളത്തിന്റെ കവി പ്രതിഭയാണ് അദ്ദേഹമെന്നും അവർ കൂട്ടിച്ചേർത്തു.
മലയാള ഭാഷയുടേയും മലയാളിയുടേയും ആത്‌മാഭിമാനത്തിന്റെ പ്രതീകമായ സച്ചിദാനന്ദൻ ജനകീയ സാംസ്‌കാരിക വേദിയിലെ സജീവ പങ്കാളിയും ആയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010ൽ കേരള സാഹിത്യ അക്കാദമി വിശിഷ്‌ട അംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു. 2012ൽ അദ്ദേഹത്തിന്റെ “മറന്നുവെച്ച വസ്‌തുക്കൾ” എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും സച്ചിദാനന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സര്‍ക്കാരിനോടുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം രാജിവെക്കുക ആയിരുന്നു.
Read Also: ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത് 338 കോടി രൂപയുടെ വാക്‌സിൻ