കണ്ണൂർ: സർവകലാശാല വൈസ് ചാൻസ്‌ലർക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിപിഎം പാര്‍ട്ടി കേഡറെ പോലെയാണ് വൈസ് ചാൻസ്‌ലർ പെരുമാറുന്നതെന്നും പദവിക്ക് യോജിച്ച രീതിക്കല്ല വിസിയുടെ പെരുമാറ്റമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
സര്‍വകലാശാലകളെ രാഷ്‌ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്‌ഥിതിയാണ് കേരളത്തിലെന്നും ഗവര്‍ണര്‍ ആരോപിച്ചു. രാഷ്‌ട്രീയക്കാരുടെ സ്വന്തക്കാരെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റി യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ടാണ് ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നത്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികള്‍ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. താന്‍ സർവകലാശാല ചാന്‍സലര്‍ ആയിരിക്കെ ഇതൊന്നും അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം സർവകലാശാലയിലേക്കുള്ള വൈസ് ചാൻസ്‌ലർ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കുന്നത് നിയമവിരുദ്ധമെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍വകലാശാല പ്രമേയം പാസാക്കി. ഏകപക്ഷീയമായാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതെന്നാണ് സെനറ്റിലെ ഭരണാനുകൂല അംഗങ്ങള്‍ ആരോപിക്കുന്നത്.
സിപിഎം അംഗം ബാബുജാന്‍ അവതരിപ്പിച്ച ഈ പ്രമേത്തിനെ യുഡിഎഫ് പ്രതിനിധികള്‍ പിന്തുണച്ചില്ല. നിലവില്‍ വിസി നിയമനത്തിന്റ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും മാത്രമാണുള്ളത്. സർവകലാശാല പ്രതിനിധിയെ നിയോഗിച്ചിട്ടില്ല. ഇതാണ് സെനറ്റ് യോഗത്തില്‍ ചര്‍ച്ചയായത്. യൂണിവേഴ്‌സിറ്റി ആക്റ്റ് 10 (1) പ്രകാരം യൂണിവേഴ്‌സിറ്റി പ്രതിനിധി ഇല്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാൽ, വിസി പ്രമേയത്തില്‍ മൗനം പാലിച്ചു.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മും രംഗത്തെത്തി. ഗവര്‍ണര്‍ ഇത്ര അധപതിക്കാന്‍ പാടില്ലെന്ന് എംവി ജയരാജന്‍ പറഞ്ഞു. പ്രാദേശിക സംഘപരിവാര്‍ നേതാവിനെക്കാള്‍ ഗവര്‍ണര്‍ തരംതാണു. രാഷ്‌ട്രീയ തറവേലയാണ് ഗവര്‍ണറില്‍ നിന്നും ഉണ്ടാകുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
Most Read: മരണക്കിടക്കയിൽ അച്ഛന്റെ അവസാനത്തെ ആഗ്രഹം; മദ്യം സിറിഞ്ചിലാക്കി നൽകി മകൾ