കൊച്ചി: കേരള സർവകലാശാല കലോൽസവത്തിലെ കോഴക്കേസിൽ നൃത്ത അധ്യാപകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ജസ്‌റ്റിസ് സിഎസ് ഡയസ് മുൻകൂർ ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.
ഇതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കോടതി സർക്കാറിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേരള സർവകലാശാല കലോൽസവത്തിലെ മാർഗംകളിയുടെ ഫലത്തിൽ കൃത്രിമം നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
കേസിലെ രണ്ടും മൂന്നും പ്രതികളാണ് ജോമെറ്റും സൂരജും. ആരോപണത്തിന് പിന്നാലെ ജീവനോടുക്കിയ മാർഗംകളി വിധികർത്താവ് പിഎൻ ഷാജി കേസിലെ ഒന്നാം പ്രതിയാണ്. മൽസരഫലം അനുകൂലമാക്കുന്നതിന് സഹായം ആവശ്യപ്പെട്ട് ചിലർ സമീപിച്ചിരുന്നതായി ഷാജിയുടെ കുടുംബം പറയുന്നു. ഷാജി തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്ന് സഹോദരൻ അനിൽ കുമാർ വ്യക്‌തമാക്കി. സംഭവത്തിൽ ഷാജി നിരപരാധിയാണെന്നും സഹോദരൻ പറഞ്ഞു.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്