ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കമ്മീഷൻ കടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്‌ഥരായ ഗ്യാനേഷ് കുമാർ, സുഖ്‌ബീർ സിങ് സന്ധു എന്നിവർ ഇന്ന് ചുമതലയേറ്റിരുന്നു.
പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി തീയതി പ്രഖ്യാപിക്കാനായി നാളെ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച തീയതികൾ ചർച്ചയിൽ തീരുമാനമായി. ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും നാളെ പ്രഖ്യാപിക്കും. ജമ്മു കശ്‌മീരിലെ വോട്ടെടുപ്പും ആലോചനയിൽ ഉണ്ടെന്നാണ് സൂചന.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കമ്മീഷൻ അംഗങ്ങൾ എല്ലാ സംസ്‌ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ഈ ആഴ്‌ച ജമ്മു കശ്‌മീർ പര്യടനത്തോടെയാണ് യാത്ര അവസാനിപ്പിച്ചത്. ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും അവരുടെ സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണ്.
ബിജെപി 257 മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് 82 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 543 ലോക്‌സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മേയ് 23ന് ഫലപ്രഖ്യാപനവും നടത്തി. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിൽ അധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്