വയനാട്: ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ജില്ലയിലെ അമ്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ എത്തി ബേക്കറി താൽക്കാലികമായി അടപ്പിച്ചു.
വയറിളക്കവും ഛർദിയും അനുഭവപെട്ടവർ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്. ബേക്കറിയിൽ നിന്നും അൽഫാം കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഫുഡ് ആൻഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥരും ബേക്കറിയിൽ എത്തി പരിശോധന നടത്തി.
ബുധനാഴ്‌ച ബേക്കറിയിൽ നിന്ന് അൽഫാൻ കഴിച്ച റെസ്‌റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടിൽ ഉഷ (43), മക്കളായ വൽസരാജ് (21), മരുമകൾ ഷഹന ഷെറിൻ എന്നിവർ നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം, ആഹാരത്തിന്റെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും, പരിശോധനാ ഫലത്തിന്റെ അടിസ്‌ഥാനത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്‌ടർ അറിയിച്ചു.
Most Read: പാർട്ടി യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് ജി സുധാകരൻ