തിരുവനന്തപുരം: സംസ്‌ഥാന സമിതി യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ. തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ ശരിവെച്ചാണ് സിപിഎം സംസ്‌ഥാന കമ്മിറ്റി ജി സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്.
പാർട്ടി യോഗത്തിന് പിന്നാലെ ജി സുധാകരൻ മുഖ്യമന്ത്രിയെ ക്ളിഫ് ഹൗസിലെത്തി കണ്ടു. ഈ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം റസ്‌റ്റ് ഹൗസിലേക്ക് പോയ അദ്ദേഹം, തനിക്കൊന്നും പറയാനില്ലെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചോദിക്കാനുള്ളത് പാർട്ടി സംസ്‌ഥാന സെക്രട്ടറിയോട് ചോദിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്‌ഥാന സമിതി അംഗത്തിന് യോജിച്ച വിധത്തിലല്ല നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും ജി സുധാകരൻ പ്രവർത്തിച്ചതെന്നാണ് രണ്ടംഗ പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് അദ്ദേഹത്തെ പരസ്യമായി ശാസിക്കാൻ ഇന്ന് ചേർന്ന പാർട്ടി യോഗം തീരുമാനിച്ചത്.
സിപിഎം സംസ്‌ഥാന സമിതി തീരുമാന പ്രകാരം എളമരം കരീമും, കെജെ തോമസുമാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്‌ചകൾ അന്വേഷിച്ചത്. അമ്പലപ്പുഴയിൽ മൽസരിക്കാൻ ജി സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്‌മാർഥമായി പ്രവർത്തിച്ചില്ലെന്നും ആണ് പ്രധാന വിമർശനം.
National News: പാര്‍ട്ടിയില്‍ നിന്ന് അവഗണന; നടന്‍ ജോയ് ബാനര്‍ജി ബിജെപി വിട്ടു