തിരുവനന്തപുരം: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ചയിൽ സിപിഎം അച്ചടക്ക നടപടിക്ക് പിന്നാലെ ജി സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. ക്ളിഫ് ഹൗസിലെത്തിയാണ് സുധാകരൻ മുഖ്യമന്ത്രിയെ കണ്ടത്. പാര്‍ട്ടി നടപടിക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ ആയിരുന്നു എകെജി സെന്ററില്‍ നിന്ന് സുധാകരന്‍ മടങ്ങിയത്.
മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം ഗസ്‌റ്റ് ഹൗസിൽ എത്തിയപ്പോഴും മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ സുധാകരൻ തയ്യാറായില്ല. “ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സ്‌റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കൂ,”- ഗസ്‌റ്റ് ഹൗസിലെത്തിയ മാദ്ധ്യമങ്ങളോട് ജി സുധാകരന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്‌ഥയുണ്ടായിട്ടുണ്ട് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വീഴ്‌ചയിൽ മുൻ മന്ത്രി ജി സുധാകരന് പരസ്യ ശാസന നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സംസ്‌ഥാന സമിതി യോഗത്തിലാണ് തീരുമാനം.
എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട് സിപിഎം സംസ്‌ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. പ്രചാരണത്തില്‍ സുധാകരന് വീഴ്‌ച ഉണ്ടായെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കുടുംബ യോഗങ്ങൾക്ക് പകരം പൊതുയോഗങ്ങളാക്കി, സ്‌ഥാനാർഥിയെ അനുകൂലമായി അവതരിപ്പിച്ചില്ല തുടങ്ങിയ പരാതികളും സുധാകരനെതിരെ ഉയർന്നിരുന്നു.
Most Read: ഗവേഷക വിദ്യാർഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതി