കൊച്ചി: സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലിസം വളരുന്നുവെന്ന് ആവർത്തിച്ച് ജി സുധാകരൻ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ് കൊലവിളി നടത്തിയതിന് പിന്നാലെയായിരുന്നു ജി സുധാകരന്റെ രൂക്ഷവിമർശനം.
കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്‌ട ജീവിയെ കൊല്ലാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് മാത്രമാണെന്നും ആയിരുന്നു സിവി വർഗീസിന്റെ പരാമർശം. ധീരജ് കേസിലെ കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. പ്രതികളെ ജയിലിൽ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും പറഞ്ഞു. അതിനു മറുപടിയാണു പറഞ്ഞത് എന്നായിരുന്നു സംഭവം വിവാദമായതോടെ സിവി വർഗീസിന്റെ വിശദീകരണം.
സംഭവത്തിൽ സിവി വർഗീസിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്‌തമാക്കുമ്പോഴാണ് സിപിഎമ്മിലെ ക്രിമിനൽവൽക്കരണം ചൂണ്ടിക്കാട്ടി വീണ്ടും ജി സുധാകരൻ രംഗത്തെത്തിയത്. ‘പാർട്ടിയിൽ ഇപ്പോഴും വിഭാഗീയത പ്രകടമാണ്. പാർട്ടി പിടിച്ചടക്കലാണ് വിഭാഗീയതയുടെ ലക്ഷ്യം. ജനാധിപത്യം ഇല്ലാതാക്കി പാർട്ടിയെ നശിപ്പിക്കുന്ന പ്രവണതയാണത്. അതിന്റെ ചില അംശങ്ങൾ ഇപ്പോഴും ഉണ്ടെന്ന് സംസ്‌ഥാന സമ്മേളന റിപ്പോർട്ടിൽ തന്നെയുണ്ട്. അത് കോടിയേരിയും പറഞ്ഞിട്ടുണ്ട്.
ചില ഏരിയ സമ്മേളനങ്ങളിൽ അത് കണ്ടു. ജില്ലാ സമ്മേളനത്തിലും ചിലർ അതിന് ശ്രമിച്ചു. എന്നാൽ പറഞ്ഞു വഴി തെറ്റിപ്പോകുന്നു എന്ന് കണ്ടപ്പോൾ പിണറായി തന്നെ ഇടപെട്ട് തടഞ്ഞു. സമ്മേളനത്തിൽ പറയാൻ കൊള്ളാത്ത ഭാഷ, കൈയാംഗ്യങ്ങൾ അതൊന്നും ശരിയല്ലെന്നു ഞാൻ പറഞ്ഞു. എന്നാൽ അതൊന്നും പ്രതിരോധിക്കാൻ ഞാൻ ആരെയും രംഗത്ത് ഇറക്കിയില്ല. എനിക്കൊരു പക്ഷവുമില്ല. പാർട്ടി മാത്രമാണ് എന്റെ പക്ഷം’; ജി സുധാകരന്റെ വാക്കുകൾ.
സംസ്‌ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താക്കി, ബ്രാഞ്ച് കമ്മിറ്റിയിലേക്ക് മാറ്റിയതിന് ശേഷം സിപിഎമ്മിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ജി സുധാകരൻ നടത്തിയിരുന്നു. മുൻപ് സ്‌ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിന് ഇടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ജി സുധാകരനെതിരെ പരാതി ഉയരുകയും കേസാകുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ ‘പൊളിറ്റിക്കൽ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ല’ എന്ന സുധാകരന്റെ പരാമർശം ഏറെ ചർച്ചയായിരുന്നു.
Most Read: ജീവൻ നൽകിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കും; കെസി വേണുഗോപാൽ