തിരുവനന്തപുരം: കരളുറുപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം വ്യാമോഹിക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജീവന്‍ നല്‍കിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎമ്മിന്റെ ഭിക്ഷയാണ് സുധാകരന്റെ ജീവനെന്ന ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നും ഈ ഗൂഢാലോചന സംബന്ധിച്ചും ആരൊക്കെ ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;
കെ സുധാകരനെ വധിക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്‌ത സിപിഎം, ഇപ്പോള്‍ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കയാണ്. സുധാകരനു നേരെ ഗൂഢാലോചന നടന്നുവെങ്കിലും ഉദ്യമം പിന്നീട് പ്രാവര്‍ത്തികമായില്ലെന്ന് സൂചിപ്പിക്കുന്നതാണ് സിപിഎമ്മിന്റെ ഭിക്ഷയാണ് സുധാകരന്റെ ജീവനെന്ന ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ ഞെട്ടിക്കുന്ന പരാമര്‍ശം. ഈ ഗൂഢാലോചന സംബന്ധിച്ചും ആരൊക്കെ ഈ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണം. ഈ കൊലയും കൊലവിളിയും ചോരക്കൊതിയുമാണ് എക്കാലത്തും
സിപിഎമ്മിന്റെ മുഖമുദ്ര.
കണ്ണൂരില്‍ സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തോട് എതിരിട്ടു തന്നെയാണ് കെ സുധാകരനും കോണ്‍ഗ്രസ് പ്രസ്‌ഥാനവും മുന്നോട്ടുപോയത്. ടിപി ചന്ദ്രശേഖരനെയും മറ്റ് രാഷ്‌ട്രീയ പ്രതിയോഗികളെയും കൊലപ്പെടുത്തിയ വിധത്തില്‍ കെ സുധാകരനെയും ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുക ആണ്. ക്രിമിനലുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സിപിഎം ശൈലിക്ക് അടിവരയിടുന്നതാണ് വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍.
സിപിഎം നേതാക്കള്‍ കുറ്റാരോപിതരായ എല്ലാ കേസുകളിലും സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതികളെ പിടികൂടാന്‍ സാധിക്കുകയുള്ളൂ. ടിപി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍, ഷുഹൈബ്, പെരിയ വധ ഗൂഢാലോചന കേസില്‍ സംസ്‌ഥാന പോലീസ് സിപിഎം നേതാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടതി ഇടപെടൽ വഴിയും മറ്റും കേന്ദ്ര ഏജന്‍സികള്‍ പല കേസും ഏറ്റെടുത്തിരിക്കുകയാണ്.
സംസ്‌ഥാന പോലീസ് തെളിവുകള്‍ മൂടിവെച്ച് സിപിഎം നേതാക്കളെ വെള്ളപൂശാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. കൊലപാതകം ആസൂത്രണം ചെയ്‌ത ശേഷം രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന രീതിയിലാണ് പോലീസ് പ്രവര്‍ത്തിക്കുക. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണി രാഷ്‌ട്രീയ പ്രതിയോഗികളെ വകവരുത്തിയ ശേഷം നടത്തിയ ”വണ്‍, ടൂ, ത്രീ” പ്രസംഗവും മറക്കാറായിട്ടില്ല.
കെ സുധാകരനെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ വര്‍ഗീസിനെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറുണ്ടോ എന്ന് വ്യക്‌തമാക്കണം. കരളുറപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം കരുതരുത്. കെപിസിസി പ്രസിഡണ്ടിനെ ജീവന്‍ നല്‍കിയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ട്.
Most Read: രാജ്യസഭാ സീറ്റ്; എൽഡിഎഫ് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രൻ