കൊച്ചി: രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ എൽഡിഎഫ് തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയുടെ നിലപാട് മുന്നണി യോഗത്തിൽ അറിയിക്കുമെന്നും കാനം കൂട്ടിച്ചേർത്തു. എന്നാൽ മൂന്നില്‍ രണ്ട് സീറ്റ് എല്‍ഡിഎഫിന് വിജയമുറപ്പുള്ളതാണ്. രാജ്യസഭയില്‍ ശക്‌തി വര്‍ധിപ്പിക്കാന്‍ അംഗബലം ഉയര്‍ത്തണമെന്ന നിലപാടുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍, ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലും സ്വന്തം പ്രതിനിധികളെ നിയോഗിക്കാനാണ് സിപിഎം നീക്കം.
സിപിഐയും എല്‍ജെഡിയും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. രണ്ട് സീറ്റുകള്‍ ഒഴിവ് വരുമ്പോള്‍ ഒന്ന് നല്‍കാമെന്ന് സിപിഎം നേരത്ത പറഞ്ഞതാണന്നാണ് സിപിഐ വ്യക്‌തമാക്കുന്നത്. ശ്രേയാംസ് കുമാറിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്ന് ഒഴിവ് വരുന്നതാണ് ഒരു സീറ്റ്. ഇതിനാല്‍ സീറ്റ് വീണ്ടും പാര്‍ട്ടിക്ക് നല്‍കണമെന്നാണ് എല്‍ജെഡി ആവശ്യപ്പെടുന്നത്.
കേരളം ഉള്‍പ്പെടെ ആറ് സംസ്‌ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 31നാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്ന് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി, എൽജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുക. 14ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്‌ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.
Read Also: എച്ച്എൽഎൽ ലേലം; സംസ്‌ഥാന സർക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം