ഇടുക്കി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ സുനില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിയായാണ് സൗമ്യ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സൗമ്യ അറസ്‌റ്റിൽ ആയതോടെ പഞ്ചായത്ത് അംഗത്വം രാജിവെക്കാൻ എല്‍ഡിഎഫ് നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് നടപടി.
അതിനിടെ, സൗമ്യയുടെ കാമുകനും വിദേശ മലയാളിയുമായ വിനോദിനെതിരെ തിരിച്ചറിയല്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു. കഴിഞ്ഞ ആഴ്‌ചയായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭര്‍ത്താവായ പുറ്റടി അമ്പലമേട് തൊട്ടാപുരക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നു.
തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടത്തുന്നതായി പോലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായ സൗമ്യയുടെ ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും തെളിഞ്ഞത്.
സൗമ്യയോടൊപ്പം അറസ്‌റ്റിൽ ആയ കൊല്ലം കുന്നത്തൂര്‍ മൈനാകപ്പള്ളി വേങ്ങകരയില്‍ റെഹിയാ മന്‍സില്‍ എസ് ഷാനവാസ് (39), കൊല്ലം കോര്‍പറേഷന്‍ മുണ്ടക്കല്‍ അനിമോന്‍ മന്‍സില്‍ എസ് ഷെഫിന്‍ഷാ (24) എന്നിവരെ റിമാന്‍ഡ് ചെയ്‌ത് പീരുമേട് ജയിലിലേക്ക് അയച്ചു. സൗമ്യ കോട്ടയം വനിതാ ജയിലിലാണ്.
അതേസമയം, കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് രണ്ടു തവണ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സൗമ്യ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്‌തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Most Read: മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇന്ത്യൻ വിദ്യാർഥികൾ ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നു; പ്രധാനമന്ത്രി