തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു തലസ്‌ഥാന നഗരിയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്‌ടർ ജെറോമിക് ജോർജ് അറിയിച്ചു. മാർച്ച് ആറിന് വൈകിട്ട് ആറ് മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറുവരെയാണ് മദ്യ നിരോധനം. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലെയും മദ്യവിൽപ്പന ശാലകൾ അടച്ചിടണമെന്ന് ജില്ലാ കളക്‌ടർ ഉത്തരവിറക്കി.
പൊങ്കാലയ്‌ക്ക് എത്തുന്ന സ്‌ത്രീകൾ ഉൾപ്പടെയുള്ള ഭക്‌തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഉത്തരവിന് വിരുദ്ധമായി ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപ്പന നടത്താനോ പാടില്ലെന്നും കളക്‌ടർ അറിയിച്ചു. അതേസമയം, ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോൽസവത്തിന് തിങ്കളാഴ്‌ച തുടക്കമാകും.
മാർച്ച് ഏഴിനാണ് ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 27 മുതൽ മാർച്ച് ഏഴ് വരെയാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുക. കോവിഡ് ഭീഷണി അകന്നതിനാൽ ഇക്കുറി ഭക്‌തജന തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ഭക്‌തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിർമാണം പൂർത്തിയായി. ദീപാലങ്കാരങ്ങൾ സജ്‌ജീകരിക്കുന്ന അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.
സുരക്ഷക്കായി 800 വനിതാ പോലീസുകാർ ഉൾപ്പടെ 3300 പോലീസുകാരെ പൊങ്കാല ദിനത്തിൽ വിന്യസിക്കും. നഗരത്തിലെ വിവിധയിടങ്ങളിൽ സിസിടിവികൾ സ്‌ഥാപിക്കും. മലയാളത്തിലും തമിഴിലും അറിയിപ്പ് ബോർഡുകൾ ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്‌ഥലങ്ങളിൽ മുൻകൂട്ടി ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഡിസിപി അജിത് വി അറിയിച്ചു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിശോധനകളും ബോധവൽക്കരണവും ശക്‌തമാക്കും.
Most Read: ‘കാപട്യക്കാരോട് ദാക്ഷിണ്യം ഉണ്ടാകില്ല’; സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്