തിരുവനന്തപുരം: ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടർ ഡോ. കെജെ റീനയെ, ആരോഗ്യവകുപ്പ് ഡയറക്‌ടറായി നിയമിച്ചു ഉത്തരവ്. ഡയറക്‌ടറെ നിയമിക്കാൻ വൈകുന്നത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന വിമർശനം നിലനിൽക്കെയാണ് ഡോ. കെജെ റീനയുടെ നിയമനം. ഒന്നര വർഷത്തോളമായി ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ ചുമതല വഹിച്ചിരുന്നത് അസി. ഡയറക്‌ടർ ആയിരുന്നു.
പുതിയ ഡയറക്‌ടറെ നിയമിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായ കമ്മിറ്റി ഒക്‌ടോബറിൽ രൂപീകരിച്ചിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിക്ക് പുറമെ, ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ എന്നിവരും കമ്മിറ്റിയിൽ അംഗങ്ങൾ ആയിരുന്നു. ഈ കമ്മിറ്റി സമർപ്പിച്ച പാനലിന്റെ അടിസ്‌ഥാനത്തിലാണ് ഡോ. കെജെ റീനയെ ആരോഗ്യവകുപ്പ് ഡയറക്‌ടറായി നിയമിച്ചത്.
ആദ്യമായാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർ തസ്‌തിക ഇത്രയും കാലം ഒഴിഞ്ഞു കിടന്നത്. ഡയറക്‌ടർ ആയിരുന്ന ഡോ. സരിത 2021 ഏപ്രിലിൽ വിരമിച്ചപ്പോൾ ഡോ. രമേശിനെ ഡയറക്‌ടറായി നിയമിച്ചു. എന്നാൽ, രണ്ടു മാസത്തിനു ശേഷം അദ്ദേഹം ചുമതലയിൽ നിന്ന് ഒഴിഞ്ഞപ്പോൾ അസി. ഡയറക്‌ടർ ഡോ. രാജുവിന് താൽക്കാലിക ചുമതല നൽകി. ഏതാനും മാസങ്ങൾക്ക് ശേഷം അദ്ദേഹം വിരമിച്ചപ്പോൾ അസി. ഡയറക്‌ടറായ ഡോ. പ്രീതക്ക് താൽക്കാലിക ചുമതല നൽകി.
ഡോ. പ്രീത സർവീസിൽ നിന്ന് സ്വയം വിരമിക്കൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് പുതിയ ഡയറക്‌ടറെ കണ്ടെത്താൻ സമിതി രൂപീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി കോവിഡ് കേരളത്തിലെ തൃശൂരിൽ സ്‌ഥിരീകരിക്കുമ്പൾ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്നു ഡോ. കെജെ റീന. പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്‌ടറുടെ ചുമതലയും ഡോ. കെജെ റീന വഹിച്ചിട്ടുണ്ട്.
Most Read: ‘ആർത്തവ അവധി നയപരമായ വിഷയം’; ഹരജികൾ തള്ളി സുപ്രീം കോടതി