കോഴിക്കോട്: കാട്ടുപന്നി ഓട്ടോയിലിടിച്ച് മരിച്ച റഷീദിന്റെ കുടുംബത്തിന് ഉദ്യോഗസ്‌ഥരുടെ പരിഹാസമെന്ന് പരാതി. നഷ്‌ടപരിഹാര തുക ലഭിക്കാനായി അപേക്ഷ നൽകിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിഹസിച്ചതായി റഷീദിന്റെ മകൻ റഹ്‌സിൽ ആരോപിച്ചു. ബന്ധുവീട്ടിലെ കല്യാണത്തിൽ പങ്കെടുത്ത മടങ്ങുമ്പോഴാണ് താമരശ്ശേരി കട്ടിപ്പാറയിൽ വെച്ച് റഷീദിന്റെ ഓട്ടോയിൽ കാട്ടുപന്നി ഇടിച്ചത്.
തുടർന്ന് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ റഷീദ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടുമാസത്തോളം ചികിൽസയിൽ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്. എന്നാൽ, നഷ്‌ടപരിഹാരത്തിന് അപേക്ഷ നൽകിയിട്ടും കുടുംബത്തിന് ധനസഹായം അനുവദിച്ചില്ലെന്ന് മാത്രമല്ല പരിഹസിച്ച് പറഞ്ഞുവിടുകയാണ് ചെയ്‌തതെന്ന് മകൻ പറഞ്ഞു.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബമാണെങ്കിലും നഷ്‌ടപരിഹാരത്തെക്കാൾ ഉദ്യോഗസ്‌ഥരിൽ നിന്നുണ്ടായ പരിഹാസവും അവഗണനയുമാണ് ഏറെ വേദനിപ്പിച്ചതെന്ന് റഹ്‌സിൽ പറഞ്ഞു. വനംവകുപ്പിന്റെ നിലപാടിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. കട്ടിപ്പാറ ചെമ്പ്രക്കുണ്ടിൽ ഒക്‌ടോബർ ആറിന് രാത്രിയായിരുന്നു കൂരാച്ചുണ്ട് അലക്കുന്നത്ത് റഷീദിന്റെ ഓട്ടോയിൽ പണിയിടിച്ച് അപകടം ഉണ്ടായത്. റഷീദിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
Most Read: ധനസഹായ ഫണ്ട് വകമാറ്റി; കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആദിവാസികൾ