പാലക്കാട്: കിടത്തി ചികിൽസ നടത്തുന്ന ആദിവാസികൾക്കും കൂട്ടിരിപ്പുകാർക്കും നൽകേണ്ട ധനസഹായം വകമാറ്റി ചിലവഴിച്ചെന്ന് ആരോപണം. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെയാണ് ആദിവാസികൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചികിൽസ കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ വൗച്ചർ ഒപ്പിട്ട് വാങ്ങുമെങ്കിലും പണം നൽകാറില്ലെന്ന് ആദിവാസികൾ പറയുന്നു.
കിടത്തി ചികിൽസ നടത്തുന്ന ഓരോ ദിവസവും ആദിവാസിയായ രോഗിക്ക് 150 രൂപയും കൂട്ടിരിപ്പുകാർക്ക് 200 രൂപയുമാണ് സർക്കാർ ധനസഹായമായി നൽകുന്നത്. ഇതിനായുള്ള ഫണ്ട് പട്ടിക വർഗ വകുപ്പ് ആശുപത്രി ഡിഎംഒക്ക് കൈമാറും. ആശുപത്രിയാണ് ആദിവാസികൾക്ക് പണം നൽകേണ്ടത്.
എന്നാൽ, കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസികൾക്ക് വർഷങ്ങളായി ഈ തുക ലഭിക്കുന്നില്ല. താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാനായി ഫണ്ട് വകമാറ്റിയെന്നാണ് ലഭിക്കുന്ന വിവരം. ആദിവാസികളുടെ പണം ഉദ്യോഗസ്‌ഥർ തട്ടിയെടുത്തതാണോയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം, മറ്റുപല സർക്കാർ ആശുപത്രികളിൽ നിന്നും ഇത്തരത്തിൽ ആദിവാസികൾക്ക് പണം നൽകാറില്ലെന്നും പരാതിയുണ്ട്.
Most Read: ‘ജവാദ്’ ആന്ധ്രാപ്രദേശിലേക്ക്; ഇന്ന് തീരം തൊടും, മുന്നറിയിപ്പ്