ന്യൂഡെൽഹി : ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട അറസ്‌റ്റിലായ ദിഷാ രവിയുടെ ജാമ്യഹരജി ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും. തന്റെ സ്വകാര്യ വിവരങ്ങൾ ഡെൽഹി പോലീസ് ചോർത്തി നൽകിയെന്നാണ് ദിഷ ജാമ്യഹരജിയിൽ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഹരജിയിൽ മറുപടി അറിയിക്കാന്‍ ഇന്നലെ ഡൽഹി പോലീസിനും മൂന്ന് മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും കോടതി നോട്ടിസ് നല്‍കിയിരുന്നു.
എന്നാൽ സ്വകാര്യ വിവരങ്ങൾ ചോർത്തി നൽകിയിട്ടില്ലെന്നും, കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഹരജിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഡെൽഹി പോലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്‌തമാക്കിക്കൊണ്ട് ഡെൽഹി പോലീസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ ദിഷാ രവിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതിനാൽ തന്നെ ദിഷാ രവിയെ പോലീസ് ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ഒപ്പം തന്നെ ദിഷാ രവിയുടെ ജാമ്യഹരജിയും ഇന്ന് കോടതി പരിഗണിക്കും. ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നികിത ജേക്കബിനും, ശാന്തനുവിനും ഇതിനോടകം തന്നെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കൂടാതെ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനായി ദിഷാ രവി, ശാന്തനു, നികിത ജേക്കബ്, കർഷക സമര നേതാക്കൾ എന്നിവരുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്തുമെന്നും ഡെൽഹി പോലീസ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. രാജ്യത്ത് നടക്കുന്ന കർഷക സമരങ്ങൾക്കും, കലാപങ്ങൾക്കും വിദേശസഹായം ലഭിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണിത്. കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുകയെന്ന് പോലീസ് വ്യക്‌തമാക്കി.
Read also : പൈവളിഗെ സോളാര്‍ പാർക്ക് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും