കാസർഗോഡ്: വടക്കൻ കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു. പൈവളികെ സോളാര്‍ വൈദ്യുതി പാര്‍ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി സോളാർ പാർക്കിന്റെ ഉൽഘാടനം നിർവഹിക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും ഓണ്‍ലൈനിലൂടെ ചടങ്ങിന്റെ ഭാഗമാകും.
സോളാര്‍ പാര്‍ക്കിലെ രണ്ടാമത്തെ പദ്ധതിയായ ഇത് കൊമ്മംഗളയില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ 250 ഏക്കര്‍ ഭൂമിയിലാണ് സ്‌ഥാപിച്ചത്. 50 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ടിഎച്ച്ഡിസി ഇന്ത്യാ ലിമിറ്റഡും കെഎസ്‌ഇബിയും ചേര്‍ന്നുള്ള സംയുക്‌ത സംരംഭമാണ് നടപ്പിലാക്കുന്നത്. കേന്ദ്ര പൊതുമേഖലാ കമ്പനിയായ തെഹരി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 240 കോടി രൂപയോളം മുതല്‍ മുടക്കിലാണ് പൈവളികെയിലെ സോളാര്‍ പ്ളാന്റ് സജ്ജമാക്കിയത്.
ഇവിടെ ഉൽപാദിപ്പിക്കുന്ന 50 മെഗാവാട്ട് വൈദ്യുതി കെഎസ്‌ഇബിക്ക് ലഭിക്കും. 25 വർഷത്തേക്ക് 3 രൂപ 10 പൈസ നിരക്കിലാണ് ലഭിക്കുക. കുറഞ്ഞ ചെലവിലുള്ള വൈദ്യുതി വടക്കൻ കേരളത്തിലെ ഊർജ ക്ഷാമം പരിഹരിക്കാൻ ഉപകാരമാകും.
ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ ആര്‍കെ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, സംസ്‌ഥാന വൈദ്യുതി മന്ത്രി എംഎം മണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംസി കമറുദ്ദീന്‍ എംഎല്‍എ എന്നിവരും പങ്കെടുക്കും.
Read Also: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്